ശിവരാമയ്യർക്ക് ശ്രീനാരായണഗുരുവിന്റെ ദാർശനിക, കൃതികളെല്ലാം മനഃപാഠമാണ്. അവസരത്തിനൊത്ത് ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയും ഉദ്ധരിക്കും. ഗസറ്റഡ് ഓഫീസറാണെങ്കിലും സഹപ്രവർത്തകരോടെല്ലാം വലിപ്പചെറുപ്പമില്ലാതെ ഇടപെടും. ഉച്ചയ്ക്ക് വീട്ടിൽ പോയി ഭക്ഷണം കഴിക്കാവുന്നതേയുള്ളു. എങ്കിലും ചോറ്റുപാത്രത്തിൽ കൊണ്ടുവരും. തനി സസ്യഭുക്കാണ്. സഹപ്രവർത്തകരിൽ പലരും എന്തുകൊണ്ടുവന്നാലും അവർക്കൊപ്പം ഇരുന്ന് കഴിക്കുന്നതിന് ഒരു മടിയുമില്ല. അടുത്തടുത്തു കഴിയുന്ന പൂച്ചയും പശുവും വ്യത്യസ്ത ആഹാരമല്ലേ കഴിക്കുന്നത്. മനസുകൊണ്ട് രക്തവും മാംസവും കഴിക്കാതിരുന്നാൽ മതിയെന്ന പക്ഷക്കാരനാണ്. ഭക്ഷണത്തിനുശേഷം പതിനഞ്ചു മിനിട്ട് എല്ലാവരും പൊതുകാര്യങ്ങൾ ചർച്ചചെയ്യാറുണ്ട്. ഭക്ഷണത്തേക്കാൾ രുചി അതിനാണെന്ന് പലരും പറയും.
കഴിഞ്ഞയാഴ്ച യു.ഡി ക്ലാർക്കായ സജീവൻ അവഗണനയുടെ വിഷയമാണ് എടുത്തിട്ടത്. എല്ലാവരും നേരിടുന്നതും പ്രയോഗിക്കുന്നതുമാണ്. മറ്റുള്ളവരെ മനഃപൂർവം അവഗണിക്കുമ്പോൾ ചിലർക്ക് പായസം കുടിച്ച സുഖമാണ്. അതേസമയം തനിക്കു നേരേ അവഗണനയുണ്ടായാൽ സഹിക്കാൻ അക്കൂട്ടർക്കും പറ്റില്ല. ചിലർ മുതിർന്നവരെ അവഗണിക്കാൻ ഒപ്പം നിൽക്കുന്ന യുവാക്കളോടും കുട്ടികളോടും ചിരിച്ചുകളിക്കും. ഒരുകാലത്ത് ആളായി നിരവധി സഹായങ്ങൾ നൽകിയ ഉറ്റവരെ നിന്ദിക്കാൻ അടുത്തിടെ ചങ്ങാത്തത്തിലായ പുത്തൻ പണക്കാരെ വാനോളം പുകഴ്ത്തും. പലതരത്തിലുള്ള അവഗണനയുടെ രണ്ട് ഉദാഹരണം പ്യൂൺ ശശിധരൻ പറഞ്ഞു. വളരെ ദൂരെയുള്ള ഒരു ബന്ധുവിന്റെ രോഗവിവരം അന്വേഷിച്ചുപോയി. പണത്തിന് ഞെരുക്കമുണ്ടെങ്കിലുംരണ്ട് കിലോ ഓറഞ്ചും വാങ്ങിയിരുന്നു. ഗൃഹനാഥൻ കിടപ്പിലാണ്. പെൻഷനായ ഭാര്യ അകത്തുണ്ടെങ്കിലും കുറെനേരം മൊബൈലിൽ നോക്കിയിരിപ്പായി. അല്പം കഴിഞ്ഞ് ആരെയോ കാത്തിരിക്കുകയാണെന്ന മട്ടിൽ എത്തിച്ചേരാത്ത ആളിനെപ്പറ്റി വർണനയായി. വരേണ്ടിയിരുന്നില്ലെന്ന് ശശിധരന് തോന്നി. സമ്പന്നനായ ആൾ കാറിൽ കുടുംബസമേതം എത്തിയപ്പോൾ ഗൃഹനായികയുടെ സന്തോഷം കാണണം. പിന്നീട് വരാമെന്ന ഭംഗിവാക്ക് പറഞ്ഞ് അവിടെനിന്ന് സ്ഥലംവിടുകയായിരുന്നു.
സ്വർണം വിറ്റും പലിശ കൊടുത്തും കടം വാങ്ങിയും ഒരു ഇടത്തരം വീടുവച്ചപ്പോൾ കുറെപ്പേരെ ഗൃഹപ്രവേശനച്ചടങ്ങിന് ക്ഷണിച്ചു. സാധുക്കൾ നല്ല വീട് വച്ചാൽ ചിലർക്ക് രസിക്കില്ല. മനസില്ലാമനസോടെ വന്ന ബന്ധുവായ സ്ത്രീ വീടിനു ചെലവായതിന്റെ നാലിലൊന്നു തുക നിർമ്മാണത്തിനായോ എന്നു അതിശയത്തോടെ ചോദിച്ചു. അവരുടെ മനോഗതം പിടികിട്ടി മൗനം പാലിച്ചപ്പോൾ അത്രയൊന്നും തോന്നില്ല എന്നു കൂടി പറഞ്ഞ് നല്ല വിദ്യാഭ്യാസവും സമ്പത്തുമുള്ള അവർ ആശ്വാസം കണ്ടെത്തി. ചിലർ സാധുക്കളുടെ വീട്ടിൽ വിവാഹം ക്ഷണിച്ചുപോകേണ്ടിവന്നാലും ഇരിക്കില്ല. വെള്ളം പോലും കുടിക്കില്ല. സൂപ്പർഫാസ്റ്റ് പോലെ സ്ഥലംവിടാനായിരിക്കും വെമ്പൽ. അതേസമയം വലിയ ബന്ധുത്വമില്ലെങ്കിലും ആഡംബര വീട്ടിൽ ദീർഘസമയം ചെലവിടും.
ശശിധരന്റെ ഉദാഹരണങ്ങൾ കേട്ട് തലകുലുക്കിക്കൊണ്ട് ശിവരാമഅയ്യർ പറഞ്ഞു. സമ്പത്തിന്റെ പേരിൽ, തൊലിയുടെ നിറത്തിന്റെ പേരിൽ, ഇല്ലായ്മകളുടെ പേരിൽ നിത്യവും നമ്മെ പലരും അവഗണിച്ചെന്നുവരാം. അപ്പോൾ വിഷമം തോന്നുന്ന അതേ നമ്മൾ അറിഞ്ഞും അറിയാതെയും നമ്മുടെ കീഴിലുള്ള പലരെയും അവഗണിക്കുന്നില്ലേ? രണ്ടും പ്രകൃതിയുടെ സി സി ടിവിയിലുണ്ട്. ഈശ്വരൻ കാണുന്നുമുണ്ട്. അവഗണനയിൽനിന്നു പഠിക്കേണ്ട വിലപ്പെട്ട പാഠം മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അവഗണിക്കരുതെന്നാണ്. മറ്റുള്ളവരുടെ കറുത്ത അവഗണനകളെ വെളുത്ത പാൽ പോലെ കുടിച്ച് ഉഷാറാവുക.
ഉരുക്കുപോലെ ഉറച്ച ഒരിച്ഛയെ എതിരിട്ട് ജീവിതം പാഴാക്കുന്നതു എത്ര ബുദ്ധിശൂന്യം.
ശിവരാമയ്യർ ഒരു കവിതാശകലം കൊണ്ട് സരസമായ വിശ്രമത്തിന് വിരാമമിട്ടു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |