SignIn
Kerala Kaumudi Online
Friday, 26 April 2024 8.56 AM IST

ഗോത്രസാരഥി പദ്ധതി പാളുന്നു

കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിലെ ഗോത്രസാരഥി പദ്ധതി പാളിയതോടെ അഗസ്ത്യവന മേഖലയിലെ കുട്ടികൾ സ്കൂളിൽ എത്തിയിട്ട് ഒരാഴ്ചയിലേറെയാകുന്നു. പദ്ധതി പ്രകാരമുള്ള വാഹനത്തിന്റെ വാടക ലഭിക്കാതായതോടെയാണ് പഞ്ചായത്തിലെ ഉത്തരംകോട് ഇരുവേലി സ്കൂളിലെ ആദിവാസി കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാതെയായത്.

ആദിവാസി മേഖലയിലെ കുട്ടികൾക്ക് സൗകര്യപ്രദമായ സ്കൂളാണ് ഉത്തരംകോട് ഹൈസ്കൂൾ. ഈ മേഖലയിലെ കുട്ടികൾക്ക് വിദൂര സ്ഥലങ്ങളിൽ പഠനം നടത്താൻ ബുദ്ധിമുട്ടായതോടെയാണ് ഏഴാംക്ലാസ് വരെ മാത്രം ഉണ്ടായിരുന്ന സ്കൂളിനെ 2015ൽ ഹൈസ്കൂളാക്കി ഉയർത്തിയത്.

നിലവിൽ ഒന്നുമുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 265കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദിവാസി മേഖലയിലെ 135 കുട്ടികളും ഇവിടെയുണ്ട്. ഇതിൽ ഉൾ വനങ്ങളിൽ നിന്നും എത്തുന്ന 84 കുട്ടികളാണ് ഗോത്രസാരഥി പദ്ധതി പ്രകാരം ഉത്തരംകോട് സ്കൂളിൽ എത്തിയിരുന്നത്. പട്ടിക വർഗ - തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തർക്കം കാരണം പുതിയ അദ്ധ്യയന വർഷത്തിൽപ്പോലും ആദ്യദിനം സ്കൂളിൽ എത്താൻ കുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല. ക്രിസ്മസ് പരീക്ഷകളും വാർഷിക പരീക്ഷകളും അടുത്തുവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാതെ വന്നാൽ ഇവരുടെ പഠന നിലവാരം തന്നെ തകർന്നുപോകും. ഇപ്പോൾ പഞ്ചായത്തുകളെ ഏൽപ്പിച്ച ഈ പദ്ധതി വീണ്ടും ട്രൈബൽ വകുപ്പ് തന്നെ നേരിട്ട് നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. അടിയന്തരമായി ഗോത്ര സാരഥി പദ്ധതിയുടെ പോരായ്മകൾ പരിഹരിക്കാൻ ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

 വിമുഖത കാണിച്ച് പഞ്ചായത്തുകൾ

ആദിവാസി സെറ്റിൽമെന്റുകളിലെ കുട്ടികളെ സൗജന്യമായി സ്കൂളുകളിൽ എത്തിക്കാനായിരുന്നു പട്ടിക വർഗ വകുപ്പ് ഗോത്ര സാരഥി പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. വകുപ്പ് നേരിട്ടാണ് 2020വരെ ഈ പദ്ധതി നടപ്പാക്കിയിരുന്നത്. കൊവിഡ് കാലഘട്ടത്തിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെയാണ് ഗോത്രസാരഥി പദ്ധതി പഞ്ചായത്തുകളെ ഏൽപ്പിച്ചത്. തുടക്കത്തിൽ വാഹനസൗകര്യവും പണവും ആര് നൽകുമെന്ന് തർക്കമായതിനെ തുടർന്നാണ് പഞ്ചായത്തുകൾ ഗോത്രസാരഥി പദ്ധതി ഏറ്റെടുക്കാൻ വിമുഖത കാണിച്ചത്. പഠനത്തിന്റെ അവസാന നാളുകൾ എത്തിയതോടെ വീണ്ടും ഗോത്ര സാരഥി പദ്ധതി കുട്ടികളോട് അവഗണന കാട്ടിയിരിക്കുകയാണ്. പഞ്ചായത്ത് പദ്ധതിയ്ക്കായി വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനങ്ങൾക്ക് കഴിഞ്ഞ നാല് മാസത്തിലേറെയായി വാടക നൽകിയിട്ടില്ല. ഇത്തരത്തിൽ വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾക്ക് ഒരുലക്ഷം മുതൽ ഒന്നര ലക്ഷം വരെ കുടിശികയായി ലഭിക്കാനുണ്ടെന്ന് ഗോത്രസാരഥി പദ്ധതിയ്ക്കായി വാഹനമോടിക്കുന്ന ഡ്രൈവർമാർ പറയുന്നു. വനമേഖലയിലൂടെ ഗട്ടർ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മെയിന്റനൻസ് നടത്താനോ ദിവസവും ഇന്ധനത്തിന് പണം നൽകാനോ ഡ്രൈവർമാർക്ക് ശമ്പളം നൽകാനോ ഇത്തരം വാഹനം നൽകുന്നവർക്ക് കഴിയുന്നില്ല. ഇതുമൂലം വാഹനയോട്ടം നിറുത്താൻ ഉടമകൾ നിർബന്ധിതരായി. അതേസമയം കോട്ടൂരിൽ പ്രവർത്തിക്കുന്ന യു.പി.സ്കൂളിൽ ഈ പദ്ധതി പ്രകാരം വാഹന സർവീസ് നടത്തുന്നവർക്ക് പണം ലഭിച്ചിട്ടുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.