സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച വിസ്മയിപ്പിച്ച നടൻ കൊച്ചുപ്രേമൻ (68) യാത്രയായി. മലയാള സിനിമയിലും സീരിയലുകളിലും നാടകങ്ങളിലും കൊച്ചുപ്രേമന് മാത്രം മനോഹരമാക്കാൻ കഴിയുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ഇക്കാലയളവിൽ അദ്ദേഹം ചെയ്തുവച്ചു. വാക്കുകളെ തന്റേതായ ശൈലിയിൽ വലിച്ചു നീട്ടിയുള്ള സംഭാഷണങ്ങൾ അദ്ദേഹത്തെ മറ്റ് അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കി. അയൽക്കാരൻ, വെളിച്ചപ്പാട്, അദ്ധ്യാപകൻ, പൊലീസ് കോൺസ്റ്റബിൾ, കാര്യസ്ഥൻ തുടങ്ങി അഭിനയിക്കാത്ത വേഷങ്ങൾ ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.
സ്കൂൾ തലം മുതൽ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന കൊച്ചുപ്രേമൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി നാടകമെഴുതി സംവിധാനം ചെയ്തു. ആദ്യ നാടകം വിജയമായതോടെ ഉഷ്ണരാശി എന്ന മറ്റൊരു നാടകം കൂടി രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്റെ നാടകങ്ങൾ സംപ്രേക്ഷണവും ചെയ്തു. പേയാട് ഗവ.സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. പഠനത്തിനടയിലും അഭിനയത്തെ കൈവിടാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. ഇതിനിടെ തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ വേഷമിട്ടതോടെയാണ് കൊച്ചുപ്രേമൻ എന്ന നടൻ ജനിക്കുന്നത്. കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നീ നാടകങ്ങളിലൂടെ അദ്ദേഹം ധാരാളം ആരാധകരെ സൃഷ്ടിച്ചു.
കൊച്ചുപ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട് ഇഷ്ടമായ പ്രശസ്ത സംവിധായകൻ ജെ.സി.കുറ്റിക്കാടാണ് അദ്ദേഹത്തെ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തുന്നത്. 1979-ൽ റിലീസായ ഏഴു നിറങ്ങൾ ആണ് കൊച്ചുപ്രേമൻ വേഷമിട്ട ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരനലൂടെയാണ് സിനിമ ലോകത്ത് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ഇതിനിടെ സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുകയുംഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ മികച്ച ഒരു കഥാപാത്രം നൽകുകയും ചെയ്തു.
തനിക്ക് സിനിമ നടൻ എന്ന ലേബൽ തന്നത് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. അതെ വർഷം റിലീസായ ഗുരു എന്ന ചിത്രത്തിലൂടെ തനിക്ക് സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. 2003-ൽ പുറത്തിറങ്ങിയ തിളക്കം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം നായകനായ ദിലീപിന്റെ പ്രകടനത്തിനൊപ്പം ശ്രദ്ധേയമായി. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗുകൾ ഇന്നും മലയാളികൾ പറഞ്ഞ് ചിരിക്കുന്നുണ്ട്. 2016 ൽ ലീല എന്ന ചിത്രത്തിൽ അവതരിപ്പിച്ച ഡോ.സുകുമാരൻ എന്ന കഥാപാത്രം വിമർശനങ്ങൾക്ക് വിധേയമായി. എന്നാൽ വിമർശനങ്ങളെ അദ്ദേഹം കണ്ടത് ഒരു നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്.
സിനിമ-സീരിയൽ താരമായ ഗിരിജയാണ് ഭാര്യ. മകൻ ഹരികൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |