കറാച്ചി : കൂട്ടക്കൊലകൾക്ക് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം തവണയും മുന്നിലെത്തി പാകിസ്ഥാൻ. അമേരിക്കൻ ഗവേഷണ സംരംഭമായ ഏർലി വാണിംഗ് പ്രോജക്ട് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ ( പാകിസ്ഥാനി താലിബാൻ) അടക്കമുള്ള ഭീകര സംഘടനകളിൽ നിന്നുള്ള ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മറ്റ് നിരവധി സുരക്ഷാ വെല്ലുവിളികളും പാകിസ്ഥാൻ അഭിമുഖീകരിക്കുന്നതായി 28 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
ജൂണിൽ സർക്കാരുമായി അംഗീകരിച്ച വെടിനിറുത്തൽ പിൻവലിച്ചതായും രാജ്യത്തുടനീളം ആക്രമണങ്ങൾ നടത്താൻ അംഗങ്ങളോട് ഉത്തരവിട്ടതായും പാകിസ്ഥാനി താലിബാൻ ഭീകരർ ഏതാനും ദിവസങ്ങൾക്ക് മുന്നേയാണ് പ്രഖ്യാപിച്ചത്. അഫ്ഗാനിലെ താലിബാനിൽ നിന്ന് വ്യത്യസ്തമാണ് പാകിസ്ഥാനി താലിബാൻ.
എന്നാൽ, ഇരു സംഘടനകളുടെയും പ്രത്യയശാസ്ത്രം ഒരുപോലെയാണ്. 2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് പാകിസ്ഥാനി താലിബാൻ. മ്യാൻമറും യെമനുമാണ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നിവ ഏഴ്, എട്ട് സ്ഥാനങ്ങളിലാണ്. സിറിയ ( 11 ), ഇറാക്ക് ( 12 ), ചൈന ( 23 ), ഇറാൻ (30) എന്നിവ പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലെന്നത് ശ്രദ്ധേയമാണ്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ഉയിഗൂർ വംശജർക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നിലവിൽ ജനകീയ പ്രക്ഷോഭങ്ങളും തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |