പാലാ : കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രിയാണ് താനെന്ന കെ.എം.ചാണ്ടി ഫൗണ്ടേഷൻ ചെയർമാനും എം.ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസിന്റെ വാക്കുകളോട് രാഷ്ട്രീയം മിണ്ടാതെ പ്രസംഗം പൂർത്തിയാക്കി തരൂർ. ഇന്നലെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ കെ.എം. ചാണ്ടി ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനമായിരുന്നു വേദി.
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിക്കാൻ തരൂരിനെ ക്ഷണിച്ച സിറിയക് തോമസ് അതിനു കഴിയില്ലെങ്കിൽ പാലായിലോ പൂഞ്ഞാറിലോ നിന്ന് നിയസഭയിലേക്ക് മത്സരിക്കാമെന്നും ചൂണ്ടിക്കാട്ടി. നിലവിലെ പാലാ എം.എൽ.എ മാണി സി. കാപ്പനെ കോട്ടയം ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമാക്കാം. പൂഞ്ഞാറിൽനിന്ന് ജയിച്ച സ്ഥാനാർത്ഥികൾ കേരളത്തിന്റെ മുഖ്യമന്ത്രി വരെയായ ചരിത്രമുണ്ടെന്ന് സിറിയക് തോമസ് പറപ്പോൾ സദസിൽനിന്ന് നിലയ്ക്കാത്ത കൈയടി ഉയർന്നു.
എന്നാൽ സിറിയക് തോമസിന്റെ നല്ല വാക്കുകളെ പൊട്ടിച്ചിരിയോടെ സ്വാഗതം ചെയ്ത തരൂർ തന്റെ പ്രഭാഷണത്തിൽ ഇതുസംബന്ധിച്ച് പ്രതികരിച്ചതേയില്ല. അതേസമയം സമ്മേളനത്തിൽ പങ്കെടുക്കാൻ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് എത്തിയെങ്കിലും തരൂർ വരും മുൻപ് മടങ്ങി. തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നും ഇതു പക്ഷെ പാർട്ടിയിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്നും സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |