കുറ്റിച്ചൽ: ജനകീയ പ്രതിഷേധം ഫലം കണ്ടു. കുറ്റിച്ചലിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കില്ലെന്ന് കളക്ടർ ഉറപ്പുനൽകി. കുറ്റിച്ചൽ പഞ്ചായത്തിലെ കള്ളിയൽ വാർഡിൽ സംസ്ഥാന ശുചിത്വ മിഷന്റെ ഗ്രാന്റോടുകൂടിയാണ് കോഴി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുറ്റിച്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയും ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
പഞ്ചായത്തിൽ ജനകീയ പ്രക്ഷോഭം ശക്തമാക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് ജില്ലാ കളക്ടർ കുറ്റിച്ചൽ പഞ്ചായത്ത് അംഗങ്ങളെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിച്ചത്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും കോഴി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതി തേടിയ സ്വകാര്യ വ്യക്തികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും പങ്കെടുത്തു.
യോഗത്തിൽ പങ്കെടുത്തവർ അഗസ്ത്യവന മേഖലയ്ക്ക് തൊട്ടുതാഴെ പ്ലാന്റ് സ്ഥാപിച്ചാൽ ഉണ്ടാകാനിടയുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ഭവിഷ്യത്തുകളും കളക്ടറെയും ശുചിത്വമിഷൻ അധികൃതരേയും ബോദ്ധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റ് കുറ്റിച്ചൽ ആരംഭിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ഈ പ്ലാന്റിനെതിരായി ശക്തമായ ജനവികാരം ഉള്ളതിനാൽ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠനും ഉറപ്പുനൽകി. കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തവരും ഗ്രാമപഞ്ചായത്തംഗങ്ങളും പദ്ധതിക്കെതിരായ നിലപാടെടുത്തതോടെ സ്വകാര്യ പ്ലാന്റിന് അനുമതി നൽകേണ്ടതില്ലെന്ന നിലപാടിലാണ് എത്തിച്ചേർന്നത്.
കുറ്റിച്ചലിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കുന്നതിന് പദ്ധതി ആരംഭിച്ചത്
പദ്ധതി ആരംഭിച്ചാൽ കാപ്പുകാട് ആന പരിപാലന കേന്ദ്രം, നെയ്യാർഡാം മാൻ പാർക്ക്, നെയ്യാർ ജലസംഭരണി എന്നിവയ്ക്ക് ഭീഷണിയാകും
കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കാനിരിക്കുന്ന ടൂറിസം പദ്ധതികൾക്കും വെല്ലുവിളിയാകും
പദ്ധതിക്കെതിരെ കുറ്റിച്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചു
ജില്ലാ കളക്ടർ കുറ്റിച്ചൽ പഞ്ചായത്ത് അംഗങ്ങളുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയിൽ പ്ലാന്റ് ആരംഭിക്കില്ലെന്ന് ഉറപ്പുനൽകി
ശുദ്ധജലവും അന്യമാകും
ജില്ലയിൽ ഏറ്റവും കൂടുതൽ ടൂറിസം വികസന സാദ്ധ്യതയുള്ള പ്രദേശമാണ് കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്. കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ 120കോടി വിനിയോഗിച്ചുകൊണ്ടുള്ള വികസനമാണ് നടക്കുന്നത്. ഈ പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ ദിനം പ്രതി ആയിരക്കണക്കിന് തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികളാകും കാപ്പുകാട്ടേക്ക് എത്തുന്നത്. നെയ്യാർഡാമിലെ മാൻ പാർക്ക് കോട്ടൂർ ആന പാർക്കിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.
രൂക്ഷമായ വരൾച്ചയുണ്ടായി കുടിവെള്ളത്തിന് ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ നെയ്യാർ ജലസംഭരണിയുടെ ഭാഗമായ കാപ്പുകാട് നിന്നാണ് തലസ്ഥാന നഗരിയിലേക്ക് കുടിവെള്ളം എത്തിച്ചത്. ഇപ്പോൾ കോഴി മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്തുള്ള നിരവധി നീരുറവകൾ മലിനമാവുകയും ശുദ്ധജല സ്രോതസ് നഷ്ടപ്പെടുകയും ചെയ്യും.
ടൂറിസത്തിന് വെല്ലുവിളി
സംസ്കരിക്കാൻ എത്തിക്കുന്ന കോഴി മാലിന്യങ്ങൾ ഭക്ഷിക്കുന്നതിന് തെരുവ് നായ്ക്കളുടെ സാന്നിദ്ധ്യം ഉണ്ടാകും. അഗസ്ത്യമലയുടെ താഴ്‌വാരത്തിൽ ആദിവാസി ഊരുകളാൽ ചുറ്റപ്പെട്ട ഒരു പഞ്ചായത്താണ് കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്. ഇവിടെ മാലിന്യ പ്ലാന്റ് പ്രവർത്തിക്കാൻ അനുമതി നൽകിയാൽ ഇവിടുത്തെ ജൈവവൈവിധ്യങ്ങൾ നശിക്കും. അഡ്വഞ്ചർ ടൂറിസത്തിനും പ്രകൃതി ടൂറിസത്തിനും അനുയോജ്യമായ പുതിയ പദ്ധതികളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റ് ഈ പ്രദേശത്തെ വികസന സാദ്ധ്യതകൾ പിന്നോട്ടടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |