തൃശൂർ: സാഹിത്യ അക്കാഡമിയുടെ പുസ്തകോത്സവത്തിന്റെയും 'ദിശകൾ' സാഹിത്യോത്സവത്തിന്റെയും മൂന്നാം ദിനത്തിൽ ഹൈസ്‌കൂൾ, പ്ലസ് ടു, കോളേജ് വിഭാഗങ്ങൾക്കായുള്ള ലളിതഗാനമത്സരം സംഘടിപ്പിച്ചു. ഹൈസ്‌കൂൾ പ്ലസ് ടു വിഭാഗത്തിൽ കൃപനന്ദന കെ.ബി. (സേക്രട്ട് ഹാർട്ട് സ്‌കൂൾ, തൃശൂർ), നമിത ശ്രേയസ് സെന്റ് ക്ലയേഴ്‌സ് സ്‌കൂൾ, തൃശൂർ), ജെട്രൂഡ് തോമസ് (ദേവമാതാ പബ്ലിക് സ്‌കൂൾ, തൃശൂർ) എന്നിവർ ആദ്യ മൂന്ന് സ്ഥാനം നേടി.
കോളേജ് വിഭാഗത്തിൽ അക്ഷയ് പി.എസ്. (ചിന്മയ മിഷൻ, കോലഴി), അഖില പി. (വ്യാസ എൻ.എസ്.എസ് കോളേജ്, വടക്കാഞ്ചേരി), ശ്രീലക്ഷ്മി എം.എസ് (ലിറ്റിൽ ഫ്‌ളവർ കോളേജ്, ഗുരുവായൂർ) എന്നിവർക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുസ്തകരംഗത്തെ പെൺകൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾ പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു.
ബാനു മുഷ്ത്താഖ് എഴുതി പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ വിവർത്തനം ചെയ്ത 'ആബിദ് വീണ്ടും വന്നപ്പോൾ' എന്ന കന്നഡ നോവലെറ്റുകളുടെ സമാഹാരം ഡോ.ഖദീജ മുംതാസ്, ഡോ. ബിലു സി. നാരായണന് നൽകിയും, പെരുമാൾ മുരുകൻ എഴുതി പി.കെ ശ്രീനിവാസൻ വിവർത്തനം ചെയ്ത 'ചന്ദനസോപ്പ്' എന്ന ദളിത് പെൺകഥാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർക്ക് നൽകിയും പ്രകാശനം ചെയ്തു.
ആദരിക്കുന്നു
തൃശൂർ: ദേശീയ പുസ്തകോത്സവത്തോട് അനുബന്ധിച്ച് ഗ്രന്ഥശാലാ പ്രവർത്തകരെ ആദരിക്കും. വി.കെ. കരുണാകരൻ (കോട്ടയം), എൻ.എസ്. ജോർജ് (ആലപ്പുഴ), ബി. സുരേഷ് ബാബു (കോഴിക്കോട്), എം. ബാലൻ മാസ്റ്റർ (കണ്ണൂർ), എം. ശിവശങ്കരൻ (പാലക്കാട്), ഐ. ബാലഗോപാൽ (തൃശൂർ) എന്നിവരെയാണ് ആദരിക്കുക. പത്തിന് രാവിലെ 9.30 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനവും ആദരസമർപ്പണവും നടത്തും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. സച്ചിദാനന്ദൻ ആദരഭാഷണം നടത്തും. പ്രൊഫ. സി.പി. അബൂബക്കർ പരിചയപ്പെടുത്തും. അശോകൻ ചരുവിൽ, ടി.വി. മധു, കെ.ജി. ഫ്രാൻസിംഗ്, രാജൻ എലവത്തൂർ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |