തിരുവനന്തപുരം : 2020ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള 78 കേസുകളിൽ വിചാരണ നടക്കുകയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്‌തു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂറുമാറിയതായി കമ്മിഷൻ വിധിക്കുന്നതോടെ അംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വർഷത്തേക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കഴിയാതെ വരികയും ചെയ്യും. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചശേഷം കൃത്യമായി ചെലവ് കണക്ക് നൽകാത്ത 9014 സ്ഥാനാർത്ഥികളെ കമ്മിഷൻ നേരത്തെ അയോഗ്യരാക്കിയിരുന്നു. അയോഗ്യത ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കും. അത് തദ്ദേശ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കും. അതിനാൽ
സ്ഥാനാർത്ഥികളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അയോഗ്യതയ്ക്കിടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |