■ അനുരഞ്ജന ചർച്ചകൾ നിലച്ചു■ പൂട്ടിയ പള്ളി തുറക്കാനായില്ല
കൊച്ചി: പ്രതിഷേധവും വിയോജിപ്പും അവഗണിച്ച് പരിഷ്‌കരിച്ച കുർബാന ക്രമം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ ഒമ്പത് ബിഷപ്പുമാർ പ്രതിഷേധിച്ചതോടെ, സിറോമലബാർ സഭയിലെ പ്രതിസന്ധി അതിരൂക്ഷമായി. സഭയുടെ ഉന്നതസമിതിയായ സിനഡും വത്തിക്കാനും ഇടപെട്ടിട്ടും എറണാകുളം ,അങ്കമാലി അതിരൂപതയിലെ ഭിന്നത കീറാമുട്ടിയായി തുടരുന്നു.
അൾത്താരയ്ക്കും ജനങ്ങൾക്കും അഭിമുഖമായി കുർബാന അർപ്പിക്കുന്ന രീതി ക്രിസ്‌മസിന് മുമ്പ് എറണാകുളത്തും നടപ്പാക്കാനുള്ള ശ്രമമാണ് പുതിയ വെല്ലുവിളികൾക്ക് വഴിതെളിച്ചത്. ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും ജനാഭിമുഖ കുർബാന മതിയെന്ന നിലപാടിലാണ്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ പരിഷ്‌കരിച്ച കുർബാന അർപ്പിക്കാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കഴിഞ്ഞ 27ന് ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. തുടർന്ന് പൂട്ടിയ പള്ളി തുറന്നിട്ടില്ല.
ആൻഡ്രൂസ് താഴത്തിനെ വിമർശിച്ച് ആർച്ച് ബിഷപ്പുമാരായ ആന്റണി കരിയിൽ, കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവരുൾപ്പെടെ ഒമ്പത് ബിഷപ്പുമാർ കത്ത് നൽകിയത് സഭാനേതൃത്വത്തെ ഞെട്ടിച്ചു. പൊലീസ് സംരക്ഷണത്തിൽ കുർബാന അർപ്പിക്കാൻ ശ്രമിച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് ബിഷപ്പുമാർ പറയുന്നു. സ്ഥിതി മറ്റു രൂപതകളിലേയ്ക്കും പടരുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.47 ബിഷപ്പുമാരിൽ ഒമ്പതു പേർ പ്രതിഷേധിച്ചത് സഭയിലെ ഭിന്നത വ്യക്തമാക്കുന്നു.
. വൈദികർ, വിശ്വാസികൾ എന്നിവരുമായി ചർച്ച നടത്താൻ ബിഷപ്പുമാരായ മാത്യു മൂലക്കാട്ട്, ജോസ് ചിറ്റൂപ്പറമ്പിൽ, ജോസഫ് പാംബ്ളാനി എന്നിവരെ സിനഡ് ചുമതലപ്പെടുത്തിയിരുന്നു. ബസിലിക്കയിലെ സംഘർഷത്തെത്തുടർന്ന് ചർച്ച അനിശ്ചിതത്വത്തിലാണ്.
വിട്ടുവീഴ്ചയില്ലാതെ
സഭ
2021 നവംബർ മുതൽ നടപ്പാക്കാൻ നിർദ്ദേശിച്ച കുർബാന ക്രമം ഈ ക്രിസ്‌മസിനെങ്കിലും എറണാകുളം അതിരൂപതയിലും ചൊല്ലിക്കാനാണ് തീവ്രശ്രമം. അതിന്റെ ഭാഗമായാണ് ആൻഡ്രൂസ് താഴത്ത് ബസിലിക്കയിൽ കുർബാന അർപ്പിക്കാൻ ശ്രമിച്ചത്. പരിഷ്‌കരിച്ച കുർബാന എറണാകുളത്തും നടപ്പാക്കിയേ തീരുവെന്നാണ് സഭാനേതൃത്വത്തിന്റെ നിലപാട്.
''ബിഷപ്പുമാർക്കിടയിൽ ഭിന്നതയില്ല.സിനഡ് തീരുമാനത്തിനെതിരെ നടക്കുന്ന സമരമാണ് പ്രശ്നങ്ങൾക്ക് കാരണം.""
-ഫാ. ആന്റണി വടക്കേക്കര
സഭാ വക്താവ്
''തെറ്റായെടുത്ത തീരുമാനം അംഗീകരിക്കാൻ ദൈവജനത്തിന് ബാദ്ധ്യതയില്ല. സഭയിൽ അനുസരണം അടിമത്തമല്ല. സിനഡ് തിരുത്തും വരെ സമരം തുടരും.""
-ഫാ. ജോസ് വൈലിക്കോടത്ത്
അതിരൂപതാ സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |