കൊച്ചി: ഉത്തരാഖണ്ഡ് സ്വദേശിനിയും കലൂരിലെ സ്പായിൽ ബ്യൂട്ടീഷ്യനുമായ സന്ധ്യയെ (25) ശനിയാഴ്ച പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കേരളം വിട്ടിരിക്കാമെന്ന സംശയത്തിൽ അന്വേഷണം വിപുലമാക്കി. തൃപ്പൂണിത്തുറയിലെ സ്പായിലെ ജീവനക്കാരനും ഉത്തരാഖണ്ഡ് കിച്ചാ പ്രേംനഗർ സ്വദേശിയുമായ ഫാറൂഖ് അലിക്കായാണ് അന്വേഷണം. സന്ധ്യയുടെ മുൻ സുഹൃത്തായ പ്രതി സംഭവശേഷം ജോലിസ്ഥലത്തും താമസസ്ഥലത്തും എത്തിയിട്ടില്ല. മൊബൈൽ ഫോൺ ഓഫാണ്. അക്രമം നടന്ന കലൂരിലെ ആസാദ് റോഡാണ് ഒടുവിലത്തെ ടവർ ലൊക്കേഷൻ.
ഏതാനും ദിവസം മുമ്പ് വാങ്ങിയ സെക്കൻഡ് ഹാൻഡ് ബൈക്കിലാണ് ഇയാൾ എത്തിയതെന്ന് പൊലീസ് കണ്ടെത്തി. വെട്ടുകത്തിയും അന്നു തന്നെ വാങ്ങിയതാണെന്നാണ് കരുതുന്നത്. കൊല്ലാൻ ഉറച്ചാണ് ഫാറൂഖ് എത്തിയത്. ബൈക്കിലെത്തിയ പ്രതി മറ്റൊരു യുവതിക്കൊപ്പം വഴിയിലൂടെ നടന്നുവരികയായിരുന്ന സന്ധ്യയെ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. കൈക്കും മുതുകിനും ആഴത്തിൽ മുറിവേറ്ര സന്ധ്യയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
കൊല്ലത്തെ ഒരു സ്ഥാപനത്തിൽ സന്ധ്യയും ഫാറൂഖും ഒരുമിച്ച് ജോലി ചെയ്തിരുന്നു. സുഹൃദ് ബന്ധത്തിൽ വിള്ളലുണ്ടായതോടെ സന്ധ്യ കൊച്ചിയിലേക്ക് മാറുകയും മറ്റൊരു സ്ഥാപനത്തിൽ പ്രവേശിക്കുകയുമായിരുന്നു. തൃപ്പൂണിത്തുറയിലെ സ്ഥാപനത്തിൽ ജോലിക്കെത്തിയ ഫാറൂക്ക് സന്ധ്യയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |