തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ ശിക്ഷാവിധി നാളത്തേക്ക് മാറ്റി. ഇന്ന് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി വീണ്ടും കേട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
തൂക്ക് കയർ വരെ കിട്ടാവുന്ന കുറ്റമാണ്ചെയ്തതെന്ന് അറിയാമോയെന്നും കുറ്റബോധമുണ്ടോയെന്നും കോടതി പ്രതികളോട് ചോദിച്ചു. പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാഹചര്യ തെളിവുകൾ മാത്രമുള്ള കേസാണിതെന്നും പ്രതിഭാഗം വാദിച്ചു.
വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ റിസോർട്ടിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതായത്. ഏപ്രിൽ 20ന് പൂനംതുരുത്തിൽ ചതുപ്പിൽ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങൾ കാണിച്ചുതരാമെന്നും പറഞ്ഞാണ് പ്രതികൾ യുവതിയെ സമീപിച്ചത്. തുടർന്ന് കണ്ടൽക്കാടുകളിലെത്തിച്ച് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |