അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടാംഘട്ട പോളിംഗ് സമയം അവസാനിച്ചതിന് പിന്നാലെ ഗുജറാത്തിലെയും ഹിമാചലിലെയും എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ഇരു സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തുടർച്ചയാണ് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. റിപബ്ളിക് പിഎംആർക്യു സർവെയിൽ ബിജെപിയ്‌ക്ക് ഗുജറാത്തിൽ 128 മുതൽ 148 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് 30 മുതൽ 42 സീറ്റുകൾ വരെ മാത്രം. വലിയ പ്രചാരണം നടത്തിയ ആം ആദ്‌മി പാർട്ടിയ്‌ക്ക് റിപബ്ളിക് സർവെയിൽ രണ്ട് മുതൽ 10 സീറ്റ് വരെ ലഭിക്കുമെന്നാണ് വിവരം.
ടിവി 9 ഗുജറാത്തി പറയുന്നതനുസരിച്ച് 125 മുതൽ 130 സീറ്റുകൾ വരെ ബിജെപി നേടും. ആകെ 182 സീറ്റുകളാണ് ഗുജറാത്തിലുളളത്. കോൺഗ്രസിന് 40 മുതൽ 50 സീറ്റുവരെയാണ് ലഭിക്കുക. ആദ്യമായി സംസ്ഥാനത്ത് മത്സരിക്കുന്ന ആപ്പ് അക്കൗണ്ട് തുറക്കുമെന്നും മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ ജയിക്കാമെന്നുമാണ് സർവെ ഫലം. ന്യൂസ് എക്‌സ് നൽകുന്ന സർവെ ഫലമനുസരിച്ച് 117 മുതൽ 140 വരെ സീറ്റുകൾ ബിജെപി നേടും. കോൺഗ്രസ് 34 മുതൽ 51 സീറ്റുകൾ നേടും. ആപ്പ് ആറ് മുതൽ 13 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. 10 ശതമാനത്തോളം വോട്ട് കോൺഗ്രസിന് ഗുജറാത്തിൽ നഷ്‌ടമാകുമെന്നാണ് സൂചന.
അതേസമയം ഹിമാചലിൽ അഞ്ചിൽ നാല് സർവേകളും ബിജെപി വിജയം പ്രവചിച്ചു. ബിജെപി ഭൂരിപക്ഷം നേടുമെങ്കിലും കോൺഗ്രസ് ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കുമെന്നാണ് സർവെ ഫലങ്ങളിൽ തെളിയുന്നത്. ടൈംസ് നൗ സർവെയിൽ ആകെ 68 സീറ്റിൽ 38 സീറ്റുകൾ ബിജെപി നേടുമെന്നാണ് ഫലം. കോൺഗ്രസ് 28 സീറ്റുകൾ നേടും. ആം ആദ്‌മി പാർട്ടിയ്‌ക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും മറ്റുളളവർ രണ്ട് സീറ്റുകളിൽ വിജയിക്കുമെന്നാണ് സൂചനകൾ. ന്യൂസ് എക്‌സ് -ജൻ കി ബാത്ത് സർവെയിൽ 32 മുതൽ 40 സീറ്റുകൾ വരെ ബിജെപി നേടും. കോൺഗ്രസിനും മേൽക്കൈയുണ്ട് 27 മുതൽ 42 സീറ്റ് വരെ. ഇന്ത്യാ ടുഡെ സർവെയിൽ കോൺഗ്രസ് 30 മുതൽ 40 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ബിജെപി 24 മുതൽ 34 സീറ്റുകളാണ് നേടുക. മറ്റ് പാർട്ടികൾ നാല് മുതൽ എട്ട് സീറ്റുകൾ വരെ നേടാം. ഡിസംബർ എട്ടിനാണ് ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |