തിരുവനന്തപുരം: നാലുകെട്ടുകൾക്കുള്ളിൽ വളർന്നാലും കുട്ടികൾ മണ്ണ് അറിവുള്ളവരായി വളരണം, എന്നാൽ മാത്രമേ തിരിച്ചറിവുണ്ടാവുകയുള്ളൂ എന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. 'മണ്ണ് അന്നത്തിന്റെ ഉറവിടം ' എന്ന വിഷയം മുഖ്യ പ്രമേയമാക്കിയുള്ള ഈ വർഷത്തെ ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിൽ തീർത്ത 12 അടി ഉയരമുള്ള മണ്ണ് ഭീമൻ തൂമ്പയുമായി നിൽക്കുന്നതും,മൺ വീടും,മൺചിരാതുകളും കൊണ്ട് വർണ്ണാഭമായിരുന്ന ഉദ്ഘാടന വേദിയിലെ കാഴ്ചകൾ മണ്ണിന്റെ പ്രാധാന്യം വിളിച്ചോതുന്നവയാണെന്ന് മന്ത്രി സൂചിപ്പിച്ചു. മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ആയിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
പ്രകൃതിക്കും മണ്ണിനും ഏൽപ്പിക്കുന്ന ആഘാതങ്ങൾ പ്രകൃതി ദുരന്തങ്ങളായി പ്രതിഫലിക്കുന്നതിൽ നിന്നും മനുഷ്യർ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മണ്ണിനെ ഗൗനിക്കാതെയുള്ള മനുഷ്യന്റെ യാത്ര ഒരിക്കലും ഉയരങ്ങളിലേക്ക് അല്ല. മണ്ണിൽ പണിയെടുക്കുന്നത് മോശമാണെന്നുള്ള ധാരണ ആദ്യം ഉപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ആവാസ വ്യവസ്ഥയുടെ സുസ്ഥിര നിലനിൽപ്പിനും പ്രകൃതി വിഭവങ്ങളായ മണ്ണ്, ജലം, ജീവസമ്പത്ത് എന്നിവയുടെ ശാസ്ത്രീയ സംരക്ഷണവും പരിപാലനവും അത്യന്താപേക്ഷിതമാണ്. മണ്ണിന്റെ ആരോഗ്യ പരിപാലനത്തിന്റെ പ്രസക്തി മനസ്സിലാക്കിയുള്ള മണ്ണ് സംരക്ഷണ പ്രതിജ്ഞ കൃഷിമന്ത്രി വേദിയിൽ ചൊല്ലുകയുണ്ടായി. ചടങ്ങിൽ മികച്ച കർഷകരായ സി. രവീന്ദ്രൻ, ഗീതാ എം കുട്ടി കർഷകയായ ആതിര എന്നിവരെ മന്ത്രി ആദരിച്ചു. മണ്ണ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം മന്ത്രിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് നിർവഹിച്ചു.
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ എസ്.സുബ്രഹ്മണ്യൻ ഐ ഐ എസ് ചടങ്ങിന് സ്വാഗതം പറഞ്ഞു.ചടങ്ങിൽ കേരള സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് ഹെഡ് ഡോ: ശേഖർ എൽ കുര്യാക്കോസ്,കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു. സോയിൽ സർവ്വേ അഡിഷണൽ ഡയറക്ടർ ബിന്ദു രാജഗോപാൽ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |