തൃശൂർ: സ്ഥിരം വി.സിയുടെ അഭാവവും ചുവപ്പുനാടയും മൂലം സംസ്ഥാനസർക്കാറിന്റെ 1.9 കോടിയുടെ ഗ്രാന്റ് വൈകി.അതോടെ നവംബറിലെ ശമ്പളത്തിനായുള്ള കാത്തിരിപ്പിലാണ് കലാമണ്ഡലത്തിലെ 259 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ. ഒക്ടോബറിലേത് നവംബർ 15നാണ് ലഭിച്ചത്.ശമ്പളം ഇത്രയും വൈകുന്നത് ആദ്യമാണെന്നും വായ്പയെടുത്തവർക്ക് നിശ്ചിത സമയത്തിനകം തവണ അടയ്ക്കാനാകുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ഗ്രാന്റിന്റെ പുതിയ ഗഡുവിന് അപേക്ഷിച്ചിരുന്നുവെങ്കിലും സാംസ്കാരിക വകുപ്പിൽ നിന്ന് എന്ന് ലഭിക്കുമെന്നും നിശ്ചയമില്ല. സ്ഥിരം വി.സിയില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ സമ്മർദ്ദം ചെലുത്താനോ തുടർപ്രവർത്തനത്തിനോ സാധിക്കുന്നില്ല. ഡോ.ടി.കെ.നാരായണന്റെ കാലാവധി കഴിഞ്ഞതിനാൽ ഏഴ് മാസമായി കാലടി സർവകലാശാല വി.സി. ഡോ.എം.വി നാരായണനാണ് അധികച്ചുമതല.
ഒരു സാമ്പത്തിക വർഷത്തിൽ 7.6 കോടിയാണ് ഗ്രാന്റ്. 1.9 കോടി വീതം മൂന്ന് മാസം കൂടുമ്പോൾ നാല് ഗഡുക്കളായി ലഭിക്കുന്നത് പൊതുവേ വൈകാറുണ്ടെങ്കിലും ഇത്രയും അനിശ്ചിതത്വം ഉണ്ടായിട്ടില്ല. കൊവിഡ് കാലത്ത് കഥകളിയുൾപ്പെടെ പുറംവേദികളിൽ നിന്നുള്ള വരുമാനം നിലച്ചതും പ്രതിസന്ധി രൂക്ഷമാക്കി.ഈ വരുമാനത്തിന്റെ പകുതി കലാമണ്ഡലത്തിനും ബാക്കി കലാകാരന്മാർക്കുമാണ്. കൊവിഡ് കാലത്ത് ക്ലാസുകൾ ഓൺലൈനായതിനാൽ കുറച്ച് ജീവനക്കാർ മതിയായിരുന്നു. ഗ്രാന്റിൽ നിന്ന് ശമ്പളമുൾപ്പെടെ ദൈനംദിന ചെലവ് നിർവഹിക്കാനുമായി. കൊവിഡിന് ശേഷം ഓഫ് ലൈനായതോടെ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടിവന്നു.
ഗ്രാന്റ് വർദ്ധിപ്പിച്ചില്ല
2007ൽ കലാമണ്ഡലത്തെ കല്പ്പിത സർവകലാശാലയാക്കിയപ്പോൾ യു.ജി.സി വിഭാഗത്തിലുൾപ്പെടെ ജീവനക്കാരുടെ എണ്ണം കൂടി. എന്നാൽ ഗ്രാന്റ് വർദ്ധിപ്പിച്ചില്ല. സർവകലാശാല ആക്കുന്നതിന് മുമ്പ് അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിൽ 111 തസ്തികകളായിരുന്നു. ഇപ്പോൾ യു.ജി.സി, കരാർ ഉൾപ്പെടെ 14 വിഭാഗങ്ങളിലായി 259 ജീവനക്കാരുണ്ട്. ഗ്രാന്റ് തികയാത്ത സാഹചര്യത്തിൽ ശമ്പള പരിഷ്‌കരണപ്രകാരം 2019 മാർച്ച് മുതലുള്ള കുടിശികയും നല്കിയിട്ടില്ല. ആറ് മാസം മുമ്പുള്ള യു.ജി.സി ശമ്പളപരിഷ്‌കരണവും നടപ്പാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |