തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളിലും മേയർ ആര്യാ രാജേന്ദ്രന്റെ സത്യപ്രതിജ്ഞാ ലംഘനത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കല്ലേറിനെ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നഗരത്തിൽ ഗതാഗതം ഒരുമണിക്കൂറോളം സ്തംഭിച്ചു. ഇന്നലെ രാവിലെ 11ഓടെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് നിയമസഭയ്ക്ക് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അകാരണമായി ജലപീരങ്കി പ്രയോഗിച്ചെന്നാരോപിച്ച് പ്രതിഷേധക്കാർ പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമായി. തുടർന്ന് പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് പിന്നാലെ വീണ്ടും സംഘർഷമുണ്ടായി. ഇതിനിടെയാണ് പൊലീസ് എറിഞ്ഞ ഗ്രനേഡ് നെയ്യാറ്റിൻകര സ്വദേശി വിഷ്ണുവിന്റെ ഇടത് കാലിന് മുകളിൽ വീണ് പൊട്ടിയത്. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് നൽകിയില്ലെന്നാരോപിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വീണ്ടും പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് അടുത്ത റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, അൻവർ സാദത്ത്, ടി. സിദിഖ് എന്നിവർ സ്ഥലത്തെത്തി പ്രവർത്തകരെ പിൻതിരിപ്പിച്ചു. യൂത്ത്‌കോൺഗ്രസ് സംസ്ഥാന നേതാക്കളായ ജോബിൻ ജേക്കബ്, ബിനു ചുള്ളിയിൽ, ഷജീർ നേമം, വിനോദ് കോട്ടുകാൽ, അരുൺരാജ്, എ.ജി. ശരത്, ചിത്രദാസ്, വീണ, ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
പിൻവാതിൽ നിയമനം മേയറിൽ
അവസാനിക്കില്ല: ഷാഫി പറമ്പിൽ
കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ മേയർ ആര്യാ രാജേന്ദ്രനിൽ തീരുന്നതല്ലെന്നും ഇത് മുഖ്യമന്ത്രി പിണറായി വിജയനിലാണ് അവസാനിക്കുന്നതെന്നും ഷാഫി പറമ്പിൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. കോർപ്പറേഷൻ കത്ത് വ്യാജമാണെങ്കിൽ അത് എവിടെനിന്ന് വന്നു , ആര് ഉണ്ടാക്കിയെന്നതൊന്നും പറയാൻ ഇവർക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |