അമ്പലത്തറ: ചാലിങ്കാൽ രാവണേശ്വരം റോഡിൽ സുശീലഗോപാലൻ നഗറിലെ പൊന്നപ്പൻ - കമലാവതി ദമ്പതികളുടെ മകൻ നീലകണ്ഠനെ (36) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരീ ഭർത്താവ് ഗണേശൻ എന്ന സെൽവരാജിനെ(52) ബംഗളൂരു വണ്ണാർപേട്ടയിലെ മകളുടെ വീട്ടിൽ നിന്നും അമ്പലത്തറ പൊലീസ് ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദനും സംഘവും അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയോടെ സെൽവരാജൻ വണ്ണാർപേട്ടയിലെ മകളുടെ വീട്ടിൽ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ മുകുന്ദനും സംഘവും ബംഗളൂരിലെത്തിയാണ് അറസ്റ്റുചെയ്തത്. അമ്പലത്തറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് രാത്രിയാണ് നീലകണ്ഠനെ സഹോദരീ ഭർത്താവ് ഗണേശൻ വെട്ടിക്കൊലപ്പെടുത്തിയത്. നീലകണ്ഠന്റെ ഭാര്യ ആശയും കുട്ടിയും ഗണേശന്റെ ഭാര്യയും ബംഗളൂരുവിലെ വീട്ടിലായതിനാൽ ഗണേശൻ നീലകണ്ഠന്റെ വീട്ടിലായിരുന്നു താമസം.
ഗണേശന്റെ കൂടെ പെയിന്റിംഗ് ജോലി ചെയ്തിരുന്ന നീലകണ്ഠന്റെ മറ്റൊരു സഹോദരി പത്മാവതിയുടെ മകന് കൂലി കുറച്ചുകൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഉറങ്ങികിടക്കുകയായിരുന്ന നീലകണ്ഠനെ മദ്യലഹരിയിലെത്തിയ ഗണേശൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വാതിൽ പുറത്തുനിന്നും പൂട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഗണേശനെ കണ്ടെത്താൻ മേൽപ്പറമ്പ് ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദനും സംഘവും തിരച്ചിൽ നടത്തിവരികയായിരുന്നു. ഇൻസ്‌പെക്ടർക്കൊപ്പം സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, രഞ്ജിത്ത്, ഡ്രൈവർ സുജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |