തിരുവല്ല: അഭീഷ്ടവരദായിനിയായ ചക്കുളത്തമ്മയ്ക്ക് തൃക്കാർത്തികനാളിൽ ഭക്തലക്ഷങ്ങൾ പൊങ്കാലയർപ്പിച്ചു. ഇന്നലെ രാവിലെ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ അനുഗ്രഹപ്രഭാഷണത്തിനുശേഷം മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്‌നിപകർന്നു. മറ്റ് അടുപ്പുകളിലേക്ക് ഭക്തജനങ്ങൾ അഗ്‌നിപകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. തൂശനിലയിൽ ഗണപതിക്ക് ഒരുക്കി മൺചിരാത് കത്തിച്ച് ഭക്തർ, ചുടുകട്ടകൾ അടുക്കി ഒരുക്കിയ അടുപ്പിൽ പുത്തൻകലങ്ങളിൽ നിവേദ്യം പാകംചെയ്തു. അരി, ശർക്കര, കൽക്കണ്ടം, നെയ്യ്, മുന്തിരി, തേങ്ങ, പഴം തുടങ്ങിയവ ചേർത്തായിരുന്നു നിവേദ്യം ഒരുക്കിയത്. പാകമായപ്പോൾ അടുപ്പണച്ച് ദേവിയുടെ വരവിനുള്ള കാത്തിരിപ്പായി. ശർക്കര പായസം കൂടാതെ വെള്ളച്ചോറും പാൽപ്പായസവും കുമ്പിളിൽ പൊതിഞ്ഞ ചക്കരച്ചോറുമെല്ലാം ഭക്തർ ദേവിക്കായി സമർപ്പിച്ചു. ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് നിന്നാരംഭിച്ച പൊങ്കാല അടുപ്പുകളുടെ നിര പ്രധാന വീഥികളിലും ഇടവഴികളിലുമെല്ലാം നിറഞ്ഞു. തിരുവല്ല എം.സി റോഡിലും പൊങ്കാല അടുപ്പുകളുമായി റോഡിനിരുവശവും സ്ത്രീകൾ നിരന്നിരുന്നു. പൊടിയാടി, മാവേലിക്കര റോഡിലും പ്രധാന ഇടവഴികളിലുമെല്ലാം പൊങ്കാലയർപ്പിക്കാനായി ഭക്തർ ഇടംപിടിച്ചു. വിവിധ ക്ഷേത്രങ്ങളുടെ മൈതാനങ്ങളിലും പൊങ്കാലയർപ്പിക്കാൻ തിരക്കായിരുന്നു. വിവിധ നാടുകളിൽ നിന്നെത്തിയവർക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കഞ്ഞിയും പയറും കുടിവെള്ളവും സംഭാരവും വിതരണം ചെയ്തു.
തിരുവായുധങ്ങൾ എഴുന്നെള്ളിച്ചു
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അൻപതിലധികം വരുന്ന വെളിച്ചപ്പാടുമാരാണ് തിരുവായുധങ്ങൾ എഴുന്നള്ളിച്ച് ഓരോ മൺകലങ്ങളുടെയും അടുത്തെത്തി ദേവീസാന്നിദ്ധ്യം അറിയിച്ച് പുഷ്പങ്ങളും തീർത്ഥങ്ങളും തളിച്ച് പൊങ്കാല ദേവിക്ക് സമർപ്പിച്ചത്. തിരിതെളിച്ച് കർപ്പൂരമുഴിഞ്ഞു ഭക്തർ വരവേൽപ്പ് നൽകി. പൊങ്കാല നിവേദ്യം തൊഴുകൈകളോടെ ദേവിക്ക് സമർപ്പിച്ച് ഭക്തജനങ്ങൾ സായൂജ്യരായി. വൈകിട്ട് ക്ഷേത്രത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിലും തിന്മയുടെ പ്രതീകമായ കാർത്തികസ്തംഭം കത്തിയമരുന്നത് ദർശിക്കാനും തിരക്കായിരുന്നു. ക്ഷേത്രത്തിൽ പണികഴിപ്പിച്ച ആനക്കൊട്ടിൽ അടൂർ വടക്കടത്തുകാവ് ശ്രീശൈലത്തിൽ മനോജ്കുമാർ, ഭാര്യ ബിന്ദു മനോജ് എന്നിവർ ചേർന്ന് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |