ന്യൂഡൽഹി: ബി ജെ പിയുടെ ഓപ്പറേഷൻ താമരയ്ക്ക് തടയിടാൻ ഹിമാചൽ പ്രദേശ് എം എൽ എമാരെ രാജസ്ഥാനിലേയ്ക്ക് മാറ്റാൻ കോൺഗ്രസ് ഒരുങ്ങുന്നതായി സൂചന. ഇതിനായി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗെൽ, മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരെ ചുമതലപ്പെടുത്തിയതായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
എം എൽ എമാരെ ബസുകളിലായിരിക്കും രാജസ്ഥാനിൽ എത്തിക്കുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും ഇന്ന് ഷിംലയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിലെ ഭണപാർട്ടിയെ പുറത്താക്കി മറ്റൊരു പാർട്ടിയെ അധികാരത്തിലേറ്റുന്ന, മൂന്ന് ദശാബ്ദമായി ഹിമാചലിൽ പിന്തുടർന്ന് പോകുന്ന പാരമ്പര്യം ഇത്തവണ ബി ജെ പി തകർക്കുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങൾ. ഭരണപക്ഷമായ ബി ജെ പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് കൂടുതൽ പ്രവചനങ്ങളും. എന്നാൽ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ 1985 മുതൽ തുടർന്നുവരുന്ന രീതിയിൽ നിന്ന് ഹിമാചലിലെ വോട്ടർമാർ പിന്നോട്ടുപോയില്ലെന്നാണ് വ്യക്തമാവുന്നത്.
വോട്ടെണ്ണൽ പുരോഗമിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഹിമാചലിൽ കോൺഗ്രസ് കേവലഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്. 38 സീറ്റിന്റെ ലീഡുമായി കോൺഗ്രസ് മുന്നേറുമ്പോൾ 27 സീറ്റുകൾ മാത്രമാണ് ബി ജെ പിയ്ക്ക് ലഭിച്ചത്. അതേസമയം, ആം ആദ്‌മി പാർട്ടിയ്ക്ക് ഇതുവരെ ഒരു സീറ്റും നേടാനായിട്ടില്ല. ഹിമാചലിലെ 68 അംഗ വിധാൻ സഭയിൽ സർക്കാർ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്. സംസ്ഥാനത്തെ 55 ലക്ഷം വോട്ടർമാരിൽ 75 ശതമാനത്തിലധികം പേരും നവംബർ 12ന് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 412 സ്ഥാനാർത്ഥികളാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |