കോവളം: ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയായി കോവളം ബീച്ച് ഉണർന്നു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വർദ്ധിച്ചതോടെയാണ് കോവളം വീണ്ടും സജീവമായത്. കഴിഞ്ഞ മാസം അവസാനം മുതലാണ് കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് തുടങ്ങിയത്. മണ്ഡലകാലം ആരംഭിച്ചതോടെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന ശബരിമല തീർത്ഥാടകരിൽ ചിലരും ബീച്ചിലെത്തുന്നുണ്ട്.
മൂന്ന് വർഷത്തോളം കൊവിഡ്, പ്രകൃതിക്ഷോഭം തുടങ്ങിയ പ്രതിസന്ധികളിൽപ്പെട്ട ടൂറിസം മേഖലയെ സജീവമാക്കാനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ പുരോഗമിക്കവേ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് കോവളം ബീച്ചിലെ പ്രധാന പ്രതിസന്ധി. കടലാക്രമണത്തിലും കനത്ത മഴയിലും തീരവും മണൽത്തിട്ടയും നഷ്ടപ്പെട്ടതോടെ ബീച്ചിലെ സ്ഥലവിസ്തൃതി ചുരുങ്ങിയിരുന്നു. 43 ലക്ഷത്തോളം രൂപ ചെലവിട്ടു അടുത്തിടെ നിർമ്മിച്ച കൈവരി തകർന്നിട്ടും അധികൃതർക്ക് അനക്കമില്ല. സുരക്ഷയുടെ ഭാഗമായി ഏതാനും വർഷം മുൻപ് സ്ഥാപിച്ച അലാറം സംവിധാനങ്ങളെല്ലാം കടലാക്രമണത്തിൽ തകർന്നു.
മാത്രമല്ല ബീച്ചിലെ ലൈറ്റുകൾ പൂർണമായും കത്താതായതോടെ ഇവിടെ രാത്രിയായാൽ കൂരാകൂരിരുട്ടാണ്. ഹോട്ടലിലെയും റസ്റ്റോറന്റുകളിലെയും വെളിച്ചം മാത്രമാണ് ബീച്ചിലുള്ളത്. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി എസ്.ഐയുടെ നേതൃത്വത്തിൽ രണ്ട് ഡസനോളം പൊലീസുകാരുമായി ആരംഭിച്ച ടൂറിസം പൊലീസും പേരിന് മാത്രമായി.
കച്ചവടക്കാർ സജീവം
ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് ബീച്ചിൽ ഐസ്‌ക്രീം, കപ്പലണ്ടി, ചായത്തട്ടുകൾ, ജ്യൂസ് പാർലർ, പാനിപ്പൂരി, കരിക്ക് തുടങ്ങി നൂറുകണക്കിന് കച്ചവടക്കാർ സജീവമായി.
സഞ്ചാരികൾ നേരിടുന്ന പ്രശ്നങ്ങൾ
1) സഞ്ചാരികൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം
2) ഷെൽട്ടറുകൾ, വാഷ് റൂമുകൾ, ടോയ്ലെറ്റുകൾ എന്നിവയുടെ അഭാവം
3) തെരുവുവിളക്കുകൾ കത്താത്തതിനാൽ രാത്രിയായാൽ
തീരം ഇരുട്ടിലാകും. സഞ്ചാരികളുടെ സുരക്ഷ പേരിനുപോലുമില്ല
വികസനം തുലാസിൽ
നടപ്പാതകൾ പുതുക്കി കോവളം ബീച്ചിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ ഇവിടെയുണ്ടായിരുന്ന ടൂറിസം ഇൻഫർമേഷൻ ഓഫീസറെ ടൂറിസം ആസ്ഥാനത്തേക്ക് നിയോഗിച്ചതോടെ കോവളത്തെ വികസന പ്രവർത്തനങ്ങൾ ഏകോപിക്കാൻ നാഥനില്ലാത്ത അവസ്ഥയാണ്. പകരം ചാർജ് നൽകിയ എ.ടി.ഒയാകട്ടെ ട്രെയിനിംഗിന്റെ ഭാഗമായി മടങ്ങിയതോടെ കോവളത്തിന്റെ വികസനങ്ങൾ തുലാസിലായിരിക്കുകയാണ്. ഒരു മാസമായി കോവളം പൊലീസ് എസ്.എച്ച്.ഒ ലീവിൽ പ്രവേശിച്ചതും വിഴിഞ്ഞം തുറമുഖത്തെ സമരപരിപാടികളും കാരണം ബീച്ചിലെ ടൂറിസം പൊലീസിനെ പിൻവലിച്ചത് പ്രധാന ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |