കൊച്ചി: അനധികൃതമായി മുൻഗണനാ റേഷൻ കാർഡുകൾ കൈയിൽ വച്ചതിന് എറണാകുളം ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിഴയായി ഈടാക്കിയത് 30 ലക്ഷത്തോളം രൂപ. അനർഹമായി മുൻഗണനാ കാർഡുകൾ കൈയിൽവച്ചവരെ കണ്ടെത്തുന്നതിന് വ്യാപക പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിലും സ്വമേധയാ കാർഡ് ഹാജരാക്കിയവരിലും പരിശോധനകളിൽ കണ്ടെത്തിയവരിലും റേഷൻ വാങ്ങാത്തവരിലും നിന്നാണ് ഇത്രയും തുക പിഴയായി ഈടാക്കിയത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ വർഷം മെയ് 27 മുതലാണ് ജില്ലയിൽ അനർഹമായി റേഷൻ കാർഡുകൾ കൈവശം വച്ചവർക്കെതിരെ നടപടിയെടുക്കുന്നത് വ്യാപകമാക്കിയത്. ഇത്തരത്തിൽ നിരവധി കാർഡുകൾ പിടികൂടിയിരുന്നു. തുടർന്ന് സെപ്റ്റംബർ 18 മുതലാണ് ഓപ്പറേഷൻ യെല്ലോ എന്ന പേരിൽ അനധികൃത മുൻഗണന കാർഡുകൾ കണ്ടെത്തിത്തുടങ്ങിയത്. ഇതുപ്രകാരം ജില്ലയിൽ നവംബർ അവസാനം വരെ 1657 കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ, 25,000 രൂപയിലധികം മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, സർക്കാർ-അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ എന്നിവർക്കെതിരെയാണ് നടപടി.
പിടിച്ചെടുത്ത കാർഡുകളും പിഴയും
(18-09 - 2022 മുതൽ 11-30-2022 വരെയുള്ള കണക്ക്)
ആകെ പരാതികൾ- 1442
നടപടി സ്വീകരിച്ചത്-1369
എ.എ.വൈ കാർഡ്- 147
പി.എച്ച്.എച്ച്- 1045
എൻ.പി.എസ്-465
ആകെ പിടികൂടിയ കാർഡുകൾ- 1657
പിഴ- 29,63,941
പരാതി നൽകാം
അനർഹരെ സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കുന്നതിന് 9188527301 എന്ന വാട്ട്സാപ്പ് നമ്പരിലോ 1967 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടാം.
"എല്ലാ ദിവസവും വലിയ തോതിൽ പരിശോധന നടക്കുന്നു. പരാതി നൽകാൻ പ്രത്യേക രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട്. പരാതി അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പിടികൂടിയ എല്ലാ കാർഡുകളും പൊതുവിഭാഗത്തിലേക്ക് തരംമാറ്റിയിട്ടുണ്ട്".
ബി. ജയശ്രീ
ഡി.എസ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |