കൊച്ചി: തിമിർത്തു പെയ്ത മഴയൊന്ന് ശമിച്ചപ്പോൾ, ജില്ലയെ ആകെ വകഞ്ഞ് മൂടൽമഞ്ഞ്. ഇന്നലെ രാവിലെ ഏഴുവരെ പല മേഖലകളും 'ഊട്ടി'ക്ക് സമാനമായിരുന്നു. അപ്രതീക്ഷിതമായി എത്തിയ അതിഥി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാല് വിമാനങ്ങളിലെ പൈലറ്റുമാരുടെ കാഴ്ച മറച്ചുകളഞ്ഞു. ഇവ പിന്നീട് വഴിതിരിച്ച് വിടുകയായിരുന്നു. രാവിലെ നിരത്തിലിറങ്ങിയ ബൈക്ക്, കാർ യാത്രികരെയും മൂടൽമഞ്ഞ് ഗുലുമാലിലാക്കി.
രണ്ട് ദിവസമായി പെയ്ത മഴയിൽ ജില്ലയിലെ അന്തരീക്ഷ ആർദ്രത (ഹ്യുമിഡിറ്റി) ഉയർന്നുനിൽക്കുകയായിരുന്നു. ഇതിനൊപ്പം താപനിലയിൽ പെട്ടെന്നുണ്ടായ വ്യതിയാനമാണ് ജില്ലയിൽ മൂടൽമഞ്ഞിന് വഴിവച്ചത്. 100 ശതനമാനമായിരുന്നു ഇന്നലെ ജില്ലയിലെ ആക്ച്വൽ ഹ്യുമിഡിറ്റി. മഴ തുടർന്നാൽ മൂടൽമഞ്ഞുകാഴ്ച വീണ്ടും കാണാം. സാധാരണ ഡിസംബർ-ജനുവരി മാസങ്ങളിൽ താപനില താഴാറുണ്ടെങ്കിലും മൂടൽമഞ്ഞിന് വഴിവയ്ക്കാറുണ്ടായിരുന്നില്ല. ആലുവ മേഖലയിൽ താപനില 20-20 ഡിഗ്രി സെൽഷ്യസായിരുന്നു.
കാഴ്ചമറച്ച മഞ്ഞ്
എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബായിൽ നിന്നുള്ള വിമാനം, ഗൾഫ് എയറിന്റെ ബഹ്റിനിൽ നിന്നുള്ള വിമാനം, എയർ ഇന്ത്യ എസ്‌പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നിവയാണ് മൂടൽമഞ്ഞിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്.
മണിക്കൂറുകൾക്ക് ശേഷം ഇവ നെടുമ്പാശേരിയിൽ തിരിച്ചെത്തി. വിമാനങ്ങളുടെ ഷെഡ്യൂളിൽ മാറ്റം വന്നിട്ടില്ലെന്ന് സിയാൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ചുഴലി ഇഫ്ക്ട്
തുലാവർഷമൊന്ന് തഴുകിപ്പോകുന്ന മാസമാണ് ഡിസംബർ. എന്നാൽ
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം 'മാൻഡസ്' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതോടെ കൊച്ചിയടക്കം പെരുമഴയിൽ കുളിച്ചു. ചുഴലി അൽപ്പമൊന്ന് ശമിച്ചതിന് പിന്നാലെ തുലാവർഷം പെയ്തിറങ്ങിയതാണ് അന്തരീക്ഷ ഈർപ്പംകൂടാൻ കാരണമായത്.
അന്തരീക്ഷ ഈർപ്പം കൂടുകയും താപനില താഴുകയും ചെയ്തതാണ് കനത്ത മൂടൽമഞ്ഞിന് വഴിവച്ചത്. മഴയൊഴിഞ്ഞാൽ മൂടൽമഞ്ഞ് മായും.
ഡോ. എസ്.അഭിലാഷ്
ഡയറക്ടർ
കുസാറ്റ് റഡാർ കേന്ദ്രം
ഡിസംബറിൽ ശക്തമായി മഴ ലഭിച്ച വർഷങ്ങളുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യത കുറവാണ്.
രാജീവൻ എരിക്കുളം
കാലാവസ്ഥാ വിദഗ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |