ചറ്റോഗ്രാം : ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിംഗിനുപിന്നാലെ ബൗളിംഗിലും ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. രണ്ടാം ദിവസമായ ഇന്നലെ ആദ്യ ഇന്നിംഗ്സ് 404 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ കളിനിറുത്തുമ്പോൾ മറുപടിക്കിറങ്ങിയ ബംഗ്ളാദേശിനെ 133/8 എന്ന നിലയിലാക്കിയിട്ടുണ്ട്.ഇന്ത്യയ്ക്ക് ഇപ്പോൾ 271 റൺസിന്റെ ലീഡുണ്ട്.
ഇന്നലെ 278/6 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് തുടരാനെത്തിയ ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരെ (86) തുടക്കത്തിലേ നഷ്ടമായെങ്കിലും ആർ.അശ്വിൻ(58),കുൽദീപ് യാദവ് (40) എന്നിവർ ചേർന്ന് 400 കടത്തുകയായിരുന്നു. ആദ്യദിനം ചേതേശ്വർ പുജാര(90),റിഷഭ് പന്ത് (46) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചിരുന്നു.
നാലുവിക്കറ്റ് വീഴ്ത്തിയ കുൽദീപും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും ചേർന്നാണ് ബംഗ്ളാദേശിനെ എറിഞ്ഞൊതുക്കിയത്.28 റൺസടിച്ച മുഷ്ഫിഖുർ റഹിമാണ് ബംഗ്ളാനിരയിലെ ടോപ് സ്കോററർ.
കേരളത്തിന് ലീഡ്
റാഞ്ചി : ജാർഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം. ആദ്യ ഇന്നിംഗ്സിൽ 475റൺസടിച്ച കേരളത്തിനെതിരെ ജാർഖണ്ഡ് ഒന്നാം ഇന്നിംഗ്സിൽ 340 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. നായകൻ ഇഷാൻ കിഷന്റെ സെഞ്ച്വറിയും(132) സൗരഭ് തിവാരിയുടെ 97റൺസുമാണ് ജാർഖണ്ഡിനെ 340ലെത്തിച്ചത്. ജലജ് സക്സേന അഞ്ചും ബേസിൽ തമ്പി മൂന്നും വിശാഖ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം മൂന്നാം ദിവസം കളിനിറുത്തുമ്പോൾ 60/1 എന്ന നിലയിലാണ്. ഇപ്പോൾ 195 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |