കൊച്ചി: നാടിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിൽ അന്വേഷണം പൂർത്തിയായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നീളുന്നു. നവംബറിൽ അവസാനഘട്ട പരിശോധനയ്ക്കായി കുറ്റപത്രം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയെങ്കിലും തുടർനടപടിക്ക് അനുമതി നൽകി തിരിച്ചുനൽകാത്തതാണ് നടപടി വൈകാൻ കാരണമെന്ന് അറിയുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ജനുവരി 10നാണ് നടിയെ ആക്രമിച്ച കേസന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദീലീപിനെ ഒന്നാം പ്രതിയാക്കി ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സുരാജ്, മാനേജർ കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, വി.ഐ.പി ശരത് ജി. നായർ, ഐ.ടി വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് പ്രതികൾ. സായ് ശങ്കറിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, ആലുവയിലെ പത്മസരോവരം വീട്ടിൽ വച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും 'എസ്.പി കെ.എസ് സുദർശന്റെ കൈ വെട്ടണം' എന്നും പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാലചന്ദ്രകുമാർ ആവർത്തിച്ചിരുന്നു. ശബ്ദരേഖയും ഫോൺ റെക്കാഡുകളും അടക്കം തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മൂൻകൂർ ജാമ്യം നേടി കോടതിയെ സമീപിച്ച പ്രതികൾ ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ കോടതി നിർദ്ദേശപ്രകാരം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുകയായിരുന്നു. മൂന്ന് ദിവസം ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരിന്നു. റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന ആവശ്യവും ഹൈക്കോടതി നിരാകരിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴികൾക്ക് വിശ്വാസ്യതയില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.
പുറത്തുവന്നത് ഫോൺമാറ്റം
വധഗൂഢാലോചന കേസന്വേഷണത്തിനിടെ ദിലീപും സഹോദരനും ഉപയോഗിച്ചിരുന്ന ഫോണുകൾ മുംബയിലെ ലാബിൽ എത്തിച്ച് വിവരങ്ങൾ നീക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹുവാവേ, വിവോ, സാംസംഗ്, ഐഫോൺ എന്നിവയാണ് അഭിഭാഷകൻ മുഖേനെ ദിലീപ് മുംബയിലെ ലാബിലെത്തിച്ചത്. ബാലചന്ദ്രകുമാറുമായി നടത്തിയ ചാറ്റുകൾ വീണ്ടെടുക്കാനായിരുന്നു ഇതെന്നായിരുന്നു വിശദീകരണം. എന്നാൽ നാല് ഫോണുകളിൽ നിന്നായി നീക്കം ചെയ്ത 285 ജി.ബി ഡേറ്റ വീണ്ടെടുത്തത് അടക്കം കുറ്റപത്രത്തിൽ എടുത്തുപറയുന്നതായാണ് അറിയുന്നത്. പുറത്തുവന്ന ശബ്ദരേഖയും ദിലീപിന് തിരിച്ചടിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |