വിവരശേഖരണത്തിന് 'സീക്രട്ട് വിംഗ്'
കൊച്ചി: കേരളത്തിൽ മറ്റ് സമുദായ നേതാക്കളുടെ വിവരങ്ങൾ ശേഖരിച്ച് ഉന്നമിടേണ്ടവരുടെ പട്ടിക (ഹിറ്റ് ലിസ്റ്റ് ) തയ്യാറാക്കാൻ പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി വെളിപ്പെടുത്തി. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും മറ്റു സ്ഥലങ്ങളിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും ഇവരുടെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും അന്വേഷണസംഘം എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ബോധിപ്പിച്ചു.
രാജ്യവ്യാപകമായി എൻ. ഐ. എ നടത്തിയ റെയ്‌ഡിൽ കേരളത്തിൽ അറസ്റ്റിലായ കരമന അഷറഫ് മൗലവിയടക്കമുള്ള 14 പേരുടെ റിമാൻഡ് നീട്ടാൻ നൽകിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. റിമാൻഡ് 180 ദിവസത്തേക്ക് നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
ഒറ്റ ഫോൺ കോളിൽ സമുദായത്തെ നിയന്ത്രിക്കാൻ കഴിവുള്ളവരാണ് പ്രതികൾ. ഈ സ്വാധീനത്തിൽ പ്രതികൾ ഈ വിഭാഗത്തെ സർക്കാരിന്റെ നയങ്ങളെയും നിയമപരമായ പ്രവർത്തനങ്ങളെയും പ്രതിരോധിക്കാൻ രംഗത്തിറക്കിയിരുന്നു. സെപ്തംബർ 23ലെ ഹർത്താലിൽ സംസ്ഥാനവ്യാപകമായി അക്രമങ്ങൾ അരങ്ങേറിയത് ഇതിന്റെ തെളിവാണെന്നും റിപ്പോർട്ടിലുണ്ട്.
എൻ.ഐ.എ കണ്ടെത്തലുകൾ
1.ഇരകളെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ തെരഞ്ഞെടുക്കുന്നു. ഇവരെക്കുറിച്ച് പഠിച്ചശേഷം കൊല്ലാൻ അനുമതി നൽകുന്നു. ക്രൂരമായി വകവരുത്തി ഭീതി പടർത്തുന്നു. അറസ്റ്റിലായ പലരും ഇത്തരം കൊലപാതകങ്ങളിലും പ്രതികളാണ്. പ്രത്യേക സമുദായക്കാരിൽ ഭയം വളർത്താൻ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളും അണികളും കേരളത്തിലും പുറത്തും നിരവധി കൊലപാതകങ്ങൾ ചെയ്തിട്ടുണ്ട്.
മറ്റു സമുദായ നേതാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നത് റിപ്പോർട്ടർമാരുടെ 'സീക്രട്ട് വിംഗ്' ആണ്.
2.പോപ്പുലർ ഫ്രണ്ട് സമീപകാലത്ത് നടത്തിയ കൊലപാതകങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലുമുള്ള പ്രതികളുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണം. വിവരശേഖരണം, വിധ്വംസക പരിശീലനം തുടങ്ങിയവയും അന്വേഷിക്കേണ്ടതുണ്ട്. മറ്റു മതവിഭാഗങ്ങൾക്കെതിരെ ഇവർ പരസ്യമായി ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. പ്രതികളിൽ പലർക്കും ഇതിൽ പങ്കുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കു വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഗൂഢാലോചനയ്ക്ക് ഉപയോഗിച്ചിരുന്നു.
3. പോപ്പുലർ ഫ്രണ്ടിന്റെയും ഭാരവാഹികളുടെയും സംശയകരമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിച്ചതാണ്.
4. ചില നേതാക്കളും പ്രവർത്തകരും ഐസിസിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചിട്ടുണ്ട്. സിറിയിൽ പോയി ഐസിസിൽ ചേർന്ന ചിലർ പിന്നീട് അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടു. ഐസിസ്, ലഷ്‌കറെ തയ്ബ, അൽ ക്വ ഇദ തുടങ്ങിയ തീവ്രവാദ സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിച്ചതിനും തെളിവുണ്ട്. സർക്കാർ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ രാജ്യത്തോടു വെറുപ്പു സൃഷ്ടിക്കാനും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |