വാഷിംഗ്ടൺ: 2021 ജനുവരി ആറിന് നടന്ന കാപിറ്റൽ ആക്രമണ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നാല് ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് ശുപാർശ. സംഭവത്തിൽ അന്വേഷണം നടത്തിയ കോൺഗ്രസ് പാനലിന്റേതാണ് ശുപാർശകൾ.
അതേസമയം ശുപാർശ നിയമപരമായി പ്രതീകാത്മകമാണെങ്കിലും ട്രംപടക്കം കാപിറ്റൽ ആക്രമണകേസിൽ കുറ്റം ചുമത്തപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ അന്തിമ തീരുമാനം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റേതാണ്. ശുപാർശകൾ തള്ളാനും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് അധികാരമുണ്ട്. 2020 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടതോടെയാണ് ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപിറ്റലിന് നേരെ ആക്രമണം നടത്തിയത്.
പരാജയം സമ്മതിക്കാൻ ട്രംപ് തയാറായിരുന്നില്ല. ബൈഡന്റെ വിജയം തള്ളാൻ അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെട്ട ട്രംപ് കാപിറ്റലിലേക്ക് മാർച്ച് നടത്തണമെന്ന് അണികളോട് ആഹ്വാനവും ചെയ്തിരുന്നു.
ഭരണഘടന പ്രകാരമുള്ള സമാധാനപരമായ അധികാര കൈമാറ്റം തടസപ്പെടുത്താൻ ട്രംപ് ഉദ്ദേശിച്ചിരുന്നു എന്നതിന്റെ സുപ്രധാന തെളിവുകൾ ലഭിച്ചെന്ന് പാനൽ വ്യക്തമാക്കി. ശുപാർശകൾ നിലവിൽ ട്രംപിനെതിരെ സ്വതന്ത്ര അന്വേഷണം നടത്തി വരുന്ന അറ്റോണി ജനറൽ മെറിക് ഗാർലാൻഡ് നിയോഗിച്ച പ്രത്യേക ഉപദേഷ്ടാവ് അവലോകനം ചെയ്യും.
ശുപാർശകൾ അംഗീകരിച്ച് ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനിച്ചാൽ നടപടി നേരിടുന്ന യു.എസ് ചരിത്രത്തിലെ ആദ്യ മുൻ പ്രസിഡന്റാകും ട്രംപ്. എന്നാൽ ഇതിന് സങ്കീർണമായി നിരവധി നിയമനടപടികൾ മറികടക്കേണ്ടതുണ്ട്.
അതേ സമയം, ശുപാർശകൾ വ്യാജമാണെന്ന് ആരോപിച്ച ട്രംപ് 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ തടയാനുള്ള ശ്രമമാണെന്ന് പറഞ്ഞു.
ട്രംപിനെതിരെ ശുപാർശ ചെയ്ത കുറ്റങ്ങൾ;
ഔദ്യോഗിക നടപടികൾക്ക് തടസം സൃഷ്ടിച്ചു
അമേരിക്കയെ കബളിപ്പിക്കാനുള്ള ഗൂഢാലോചന
തെറ്റായ പ്രസ്താവനകൾ നടത്താനുള്ള ഗൂഢാലോചന
കലാപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |