തിരുവനന്തപുരം: ജനസാന്ദ്രതയും കൃഷിയിടങ്ങളുമുള്ള പ്രദേശത്തെയാണ് ബഫർ സോണാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താൻ അടിയന്തരമായി മാന്വൽ സർവേ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനുവരിയിൽ തന്നെ തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യു വകുപ്പിന്റെയും സഹകരണത്തോടെ മാന്വൽ സർവേ തുടങ്ങണം. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമായിട്ടും സർക്കാർ എന്തിനാണ് നാടകം കളിക്കുന്നതെന്നും സതീശൻ ചോദിച്ചു.
ബഫർ സോണിൽ സർവേ നടത്തുന്നതിനാെപ്പം വേണമെങ്കിൽ ഉപഗ്രഹ സർവേ കൂടി നടത്തി 3 മാസത്തിനകം കൃത്യമായ വിവരം നൽകാനാണ് ജൂൺ മൂന്നിലെ വിധിയിൽ സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ ഇതുവരെ സർവേ നടത്തിയില്ല. പുതിയ വിവരങ്ങൾക്ക് പകരം 2020-21 ൽ നടത്തിയ സർവേയിലെ വിവരങ്ങളടങ്ങിയ പഴയ റിപ്പോർട്ടുമായി ചെന്നാൽ സുപ്രീംകോടതിയുടെ പ്രതികരണം എന്തായിരിക്കും.
വനംവകുപ്പ് മാത്രമല്ല, വിവിധ സർക്കാർ ഏജൻസികളുടെ സഹായം തേടാമെന്ന് ഉത്തരവിലുണ്ട്. വനം മന്ത്രി ഉത്തരവ് വായിച്ചുനോക്കണം. അവ്യക്തതകൾ നിറഞ്ഞ ഉപഗ്രഹസർവേ റിപ്പോർട്ട് ആഗസ്റ്റ് 29ന് കൈയിൽ കിട്ടിയിട്ടും മൂന്നര മാസം പൂഴ്ത്തിവച്ചു. വിവാദമായപ്പോഴാണ് മാന്വൽ സർവേ നടത്തുമെന്ന് പറയുന്നത്. അത് എന്ന് തുടങ്ങുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |