കൊച്ചി: വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മെട്രോ നഗരമായ കൊച്ചിയും കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധരും സംഘടനകളും മുന്നറിയിപ്പ് നൽകുന്നു. ബോധവത്കരണവും മുന്നറിയിപ്പുകളും ശക്തമാക്കണമെന്ന് ഐ.എം.എ അടക്കമുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകി.
ലോകത്ത് കൊവിഡ് വ്യാപനം ചാക്രികമായാണ് നടക്കുന്നതെന്നും ഇന്ത്യയിലും വരാമെന്നുമാണ് നിഗമനം. ആഘോഷവേളകളിൽ കൊവിഡ് വീണ്ടുമെത്തിയാൽ വ്യാപനശേഷിയും കൂടും. സംസ്ഥാനത്ത് കൊവിഡ് പൂർണമായും മുക്തമായെന്ന് പറയാനാകില്ലെന്നും അത് എങ്ങനെ വർദ്ധിക്കുമെന്ന് മാത്രം നോക്കിയാൽ മതിയെന്നുമാണ് വിദഗ്ദ്ധാഭിപ്രായം.
ഒമിക്രോണാണ് വരുന്നതെങ്കിൽ പ്രായമായവരേയും വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവരേയും ഇതര രോഗബാധിതരായവരേയുമാകും കൂടുതൽ ബാധിക്കാൻ സാദ്ധ്യത. ഡെൽറ്റക്ക് സമാനമായ വൈറസാണ് വ്യാപിക്കുന്നതെങ്കിൽ യുവാക്കളെ ഉൾപ്പെടെ ബാധിക്കാൻ സാദ്ധ്യയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഒമിക്രോൺ ആണെങ്കിൽ 100ൽ 25പേർക്ക് മാത്രമേ ലക്ഷണമുണ്ടാകൂ എന്നതും മനുഷ്യന് പുറമേ മൃഗങ്ങളിലും ഒമിക്രോൺ വ്യാപിച്ചിട്ടുണ്ടെന്നതും വെല്ലുവിളിയാണ്.
കേരളം ഇപ്പോൾ സുരക്ഷിതം
കൊവിഡിന്റെ കാര്യത്തിൽ കേരളം ഇപ്പോൾ സുരക്ഷിതമാണെന്നും വാക്‌സിൻ എടുത്തവരുടെ എണ്ണം വർദ്ധിച്ചതും ആരോഗ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണെന്നതും സുരക്ഷ വർദ്ധിപ്പിക്കുന്നുവെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
കുട്ടികൾ സുരക്ഷിതർ
കൊച്ചു കുട്ടികളുടെ പ്രതിരോധ രീതി വ്യത്യസ്തമായതിനാൽ അവരുടെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്ക് പ്രത്യേകശ്രദ്ധ നൽകേണ്ടിവരും.
കേന്ദ്ര ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ
ജാഗ്രത പാലിക്കണം, പൂർണ സജ്ജരാകണം
കൊവിഡ് മാനദണ്ഡങ്ങൾ തുടരണം
വാക്‌സിൻ നിർബന്ധമായും സ്വീകരിക്കണം
ആഗോള ശരാശരിയിൽ ആറാഴ്ചയായി വർദ്ധന
ബി.എഫ് 7
ചൈനയിൽ ശക്തമാകുകയും ഇന്ത്യയിൽ സ്ഥിരീകരിക്കുകയും ചെയ്ത പുതിയ വകഭേദം
തുടരണം മുൻകരുതൽ
മാസ്‌ക് ധരിക്കണം
സാനിറ്റൈസർ ഉപയോഗം തുടങ്ങണം
രോഗബാധിതർ വീട്ടിലുള്ളവർ പ്രത്യേക ശ്രദ്ധിക്കണം
ആരോഗ്യ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം
മുൻകരുതലുകൾ സ്വീകരിക്കുന്നവരെ പിന്തിരിപ്പിക്കരുത്
കൊവിഡ് നമ്മുടെ ഇടയിൽ നിന്ന് പോയിട്ടില്ല. മുൻകരുതൽ ശക്തമാക്കണം. വ്യാപനം ചാക്രികമായതിനാൽ സംസ്ഥാനത്ത് വീണ്ടും വരാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.
ഡോ. രാജീവ് ജയദേവൻ
കോ-ചെയർമാൻ, നാഷണൽ ഐ.എം.എ കൊവിഡ് ടാസ്‌ക് ഫോഴ്‌സ്,
വൈസ് ചെയർമാൻ റിസർച്ച് സെൽ കേരള സ്‌റ്റേറ്റ് ഐ.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |