കൊല്ലം: തെരുവ് നായകൾ ജനത്തെ കടിച്ചുകീറുമ്പോൾ ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലടിച്ച് എ.ബി.സി പദ്ധതി അട്ടിമറിക്കുന്നു.
പദ്ധതി നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് താത്പര്യമില്ലെന്ന് പറഞ്ഞ് തടിയൂരുകയാണ് ജില്ലാ പഞ്ചായത്ത് അധികൃതർ. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകാതെ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും മാത്രം നടത്തുന്ന ജനപ്രതിനിധികളാണ് കുറ്റക്കാരെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സെപ്തംബർ പകുതിയോടെ ജില്ലയിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി ദിവസങ്ങൾക്കുള്ളിൽ നിലയ്ക്കുകയായിരുന്നു. തെരുവ് നായ വന്ധ്യംകരണ കേന്ദ്രങ്ങളിൽ ഡോഗ് റൂൾ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി ഉയർന്നതാണ് പ്രശ്നം.
സർക്കാർ ഉത്തരവ് പ്രകാരം ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തുമാണ് ജില്ലയിൽ എ.ബി.സി പദ്ധതിക്ക് മേൽനോട്ടം വഹിക്കേണ്ടത്. എന്നാൽ സർക്കാർ നിർദേശ പ്രകാരമുള്ള സൗകര്യങ്ങൾ ഒരിടത്ത് പോലും തയ്യാറാക്കി നൽകിയില്ല. തെരുവ് നായകൾ ജനത്തെ ഓടിച്ചിട്ട് കടിക്കുമ്പോൾ, തദ്ദേശ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കി നൽകിയാൽ പദ്ധതി നടപ്പാക്കാമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.
ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും എ.ബി.സി പദ്ധതിക്കായി പണം നീക്കിവച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥർ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമാണ്. എന്നിട്ടും വന്ധ്യംകരണ കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ചുരുക്കത്തിൽ ജനപ്രതിനിധികളുടെ അനാസ്ഥ ഉദ്യോഗസ്ഥർ തണലാക്കുകയാണ്.
വന്ധ്യംകരിച്ചത് 685
തെരുവ് നായ്ക്കളെ
ജില്ലയിൽ എ.ബി.സി പദ്ധതി തുടങ്ങിയ കൊട്ടിയത്തെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ദിവസങ്ങൾ മാത്രമാണ് തെരുവ് നായകളെ വന്ധ്യംകരിച്ചത്. പൂതക്കുളം, പനയം പഞ്ചായത്തുകളിൽ ഇടയ്ക്കിടെ വന്ധ്യംകരണം നടക്കുന്നുണ്ട്. പഞ്ചായത്ത് മേഖലയിൽ ഈ സാമ്പത്തികവർഷം ജില്ലയിൽ ഇതുവരെ 685 തെരുവ് നായ്ക്കളെ മാത്രമാണ് വന്ധ്യംകരിച്ചത്.
കൊല്ലം കോർപ്പറേഷൻ മാതൃക
മുൻ വർഷങ്ങളിൽ എ.ബി.സി പദ്ധതിക്ക് നീക്കിവച്ച പണം പാഴാക്കിയ കൊല്ലം കോർപ്പറേഷൻ ഇത്തവണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുകയാണ്. നിലവിലെ പദ്ധതി കാലയളവിൽ 12000 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു. കോർപ്പറേഷൻ പരിധിയിൽ 44000 തെരുവ് നായ്ക്കളുണ്ടെന്നാണ് ഏകദേശ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |