കൊച്ചി: അകന്നുപോയെന്ന് കരുതിയ കൊവിഡ് ഒരിടവേളയ്ക്കുശേഷം വീണ്ടും ശക്തമായി തിരിച്ചുവരുന്നെന്ന ഭീതിയെത്തുടർന്ന് ഇന്ത്യൻ ഓഹരിസൂചികകൾ ഇന്നലെ കനത്ത നഷ്ടം നേരിട്ടു. ഒരുവേള 1,000 പോയിന്റിനുമേൽ തകർന്ന് 59,766 വരെ ഇടിഞ്ഞ സെൻസെക്‌സ്, വ്യാപാരാന്ത്യം 981 പോയിന്റ് നഷ്‌ടവുമായി 59,845ലാണുള്ളത്.
ഒരുവേള 17,779 വരെ താഴ്‌ന്ന നിഫ്‌റ്റി 321 പോയിന്റ് ഇടിഞ്ഞ് 17,807ലും വ്യാപാരം അവസാനിപ്പിച്ചു. ടാറ്റാ സ്‌റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, എസ്.ബി.ഐ., ബജാജ് ഫിൻസെർവ്, വിപ്രോ, ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ്, എൽ ആൻഡ് ടി എന്നിവയാണ് രണ്ടുമുതൽ അഞ്ച് ശതമാനം വരെ ഇടിഞ്ഞ് സെൻസെക്‌സിൽ ഏറ്റവുമധികം നഷ്‌ടം നേരിട്ടത്.
4
തുടർച്ചയായ നാലാംദിവസമാണ് ഇന്ത്യൻ ഓഹരിസൂചികകൾ നഷ്‌ടം കുറിക്കുന്നത്.
നഷ്‌ടത്തിന് പിന്നിൽ
ചൈനയിലും ജപ്പാനിലും കനത്ത ആശങ്കസൃഷ്‌ടിച്ച് അനുദിനം കൂടുന്ന കൊവിഡ് കേസുകൾ ഇന്ത്യയടക്കം മറ്റ് രാജ്യങ്ങളിലേക്കും പടർന്നേക്കുമെന്ന ആശങ്ക.
കൊവിഡ് വീശിയടിച്ചാൽ വീണ്ടും സമ്പദ്‌പ്രതിസന്ധി ശക്തമാകുമെന്ന ഭീതി.
ജപ്പാനിൽ നാണയപ്പെരുപ്പം 40 വർഷത്തെ 3.7 ശതമാനത്തിലെത്തി.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തൽ.
ഒറ്റദിവസം: നഷ്ടം
₹8.42 ലക്ഷം കോടി
ഇന്നലെ ഒറ്റദിവസം സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 8.42 ലക്ഷം കോടി രൂപയാണ്. 280.55 ലക്ഷം കോടി രൂപയിൽ നിന്ന് 272.12 ലക്ഷം കോടി രൂപയായാണ് മൂല്യം കുറഞ്ഞത്. 4 ദിവസത്തിനിടെ നഷ്‌ടം 14.86 ലക്ഷം കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |