പൂവാർ: പൂവാർ ബസ് സ്റ്റാൻഡിൽ കൂട്ടുകാരോട് സംസാരിച്ച് നിന്ന വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്‌പെക്ടർ നെടുമങ്ങാട് കൊപ്പത്തിൽ വീട്ടിൽ എം.സുനിൽകുമാറിനെ (46) സസ്‌പെൻഡ് ചെയ്തു.
വിദ്യാർത്ഥിയെ അകാരണമായി മർദ്ദിക്കുകയും സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവം കെ.എസ്.ആർ.ടി.സിക്ക് നാണക്കേടുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് എം.ഡി ബിജു പ്രഭാകർ ഇയാളെ സസ്‌പെൻഡ് ചെയ്തത്.
സംഭവം നടന്ന ഉടൻ തന്നെ കെ.എസ്.ആർ.ടി.സിയുടെ വിജിലൻസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും റിപ്പോർട്ട് എം.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു.
ജീവനക്കാരൻ കുറ്റക്കാരനാണെന്ന് റിപ്പോർട്ടിലുണ്ട്. ബസ് സ്റ്റാൻഡിൽ നിന്ന വിദ്യാർത്ഥിയെ വലിച്ചിഴച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ എത്തിച്ചതും പൂട്ടിയിട്ടതും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് എഫ്.ഐ.ആറിലും ഇക്കാര്യങ്ങൾ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ആരോപണ വിധേയനായ കൺട്രോളിംഗ് ഇൻസ്‌പെക്ടർ എം. സുനിൽകുമാർ കഴിഞ്ഞ ദിവസം പൂവാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തുടർന്നാണ് കെ.എസ്.ആർ.ടി.സിയുടെ സസ്‌പെൻഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |