തലശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നവീകരിച്ച ഒ.പി സമുച്ചയത്തിന്റെയും നഴ്സസ് ആൻഡ് സ്റ്റുഡൻസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഡിജിറ്റൽ പാത്തോളജി സംവിധാനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കാൻസർ നിയന്ത്രണ പരിപാടി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കാൻ കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി എന്ന കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രാരംഭ ദശയിൽ തന്നെ കാൻസർ കണ്ടെത്താനുള്ള സൗകര്യം ഗവൺമെന്റ് ആശുപത്രികളിൽ ഒരുക്കും. എല്ലാ ഗവൺമെന്റ് ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം പ്രാരംഭ കാൻസർ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കും. കാൻസർ സെന്ററുകൾ, മെഡിക്കൽ കോളേജുകൾ, ജില്ല, താലൂക്ക് ആശുപത്രികൾ എന്നിവ ഉൾപ്പെടുത്തി കാൻസർ കെയർ ബിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. ജീവിതശൈലീ രോഗങ്ങൾ സ്‌ക്രീൻ ചെയ്യാൻ പ്രത്യേക ആപ്പ്, കാൻസർ രജിസ്ട്രി, കാൻസർ പോർട്ടൽ, ബോൺമാരോ രജിസ്ട്രി എന്നിവയും തയ്യാറാക്കും.
മലബാർ കാൻസർ സെന്ററിൽ നടന്ന പരിപാടിയിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിച്ചു. എം.സി.സി ക്ലിനിക്കൽ ലാബ് സർവീസസ് ആൻഡ് ട്രാൻസ്റ്റേഷണൽ റിസർച്ച് വിഭാഗം മേധാവി ഡോ. സംഗീത കെ. നായനാർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ അദ്ധ്യക്ഷ ജമുനാ റാണി, തലശ്ശേരി നഗരസഭ കൗൺസിലർ പി. വസന്ത, മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. ബി. സതീശൻ, എം.സി.സി ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ കോളേജ് വിഭാഗം മേധാവി ചന്ദ്രൻ കെ. നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |