തൃശൂർ : മാസങ്ങൾക്ക് ശേഷം കൊവിഡ് ആശങ്ക ഉയർന്നതോടെ മുൻകരുതലുമായി ആരോഗ്യ വിഭാഗം. നിലവിൽ ആശങ്ക ഇല്ലെങ്കിലും ആവശ്യമായ സജ്ജീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ മെഡിക്കൽ ഓഫീസ്. നിലവിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലാണുള്ളത്.
ഇവിടേക്ക് ആവശ്യമായ പരിശോധനാ കിറ്റുകളുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ കൂടുതൽ ആവശ്യമായി വരും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിൽ നിന്നും ആവശ്യമായ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ എത്ര വേണമെന്നത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മൂന്ന് മാസത്തേക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഇന്നലെ തന്നെ കൈമാറി.
പതിനായിരക്കണക്കിന് മാസ്‌ക് തന്നെ വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. അതുപോലെ സാനിറ്റൈസറും ആവശ്യമുണ്ടെന്ന് കാട്ടി ജില്ലാ മെഡിക്കൽ ഓഫീസ് റിപ്പോർട്ട് അയച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ഒഴികെയുള്ള ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിലുള്ള 118 സ്ഥാപനങ്ങളും ഏഴ് അറേബ്യൻ കുടുംബാരോഗ്യ കേന്ദ്രങ്ങളും ജയിലുകളിലെ രണ്ട് ഡിസ്‌പെൻസറികളടക്കം 127 ഇടങ്ങളിലേക്കുള്ള സാധനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ ദിവസവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് രാവിലെ റിപ്പോർട്ട് അയക്കണമെന്ന നിർദ്ദേശവും ആരോഗ്യ വകുപ്പ് നൽകി.
കൊവിഡ് പോർട്ടൽ സജീവമാക്കും
കൊവിഡ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്ന പോർട്ടൽ കഴിഞ്ഞ എതാനും മാസമായി പ്രവർത്തന രഹിതമാണ്. കൊവിഡും മരണങ്ങളും ഉണ്ടെങ്കിലും പോർട്ടലിൽ രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ സെപ്തംബർ ഒമ്പതിനാണ് അവസാനമായി കൊവിഡ് കണക്ക് രേഖപ്പെടുത്തിയത്. അതുവരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6,85,065 പേർക്കാണ്. ഇതിൽ 7,560 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും നിരവധി പേർക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇവരുടെ കണക്ക് പോർട്ടലിൽ രേഖപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. ജനുവരി മുപ്പതിന് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് മൂന്ന് വർഷം തികയുകയാണ്.
കൊവിഡ് മുൻ കരുതൽ വേണമെന്ന നിർദ്ദേശം വന്നതോടെ പുറത്തിറങ്ങുന്നവരിൽ ഏറെ പേരും മാസ്‌ക് ധരിച്ചുതുടങ്ങി. അതേസമയം സാനിറ്റൈസർ ഉൾപ്പെടെ ഉപയോഗിക്കുന്നവരുടേത് ചെറിയ ശതമാനം മാത്രമാണ്.
കൊവിഡ് മുൻകരുതൽ വേണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ അതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ശ്രീദേവി
ഡി.എം.ഒ തൃശൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |