മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസിപ്പിക്കാനും റൺവേ എൻഡ് സേഫ്റ്റി ഏരിയ കൂട്ടാനും 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് അതിർത്തി അടയാളപ്പെടുത്തുന്ന ജോലികൾ തുടങ്ങി. അതിർത്തി നിർണയിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും.
റൺവേയുടെ പടിഞ്ഞാറ് പള്ളിക്കൽ വില്ലേജിലെ ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുന്നത്. ഇതിന് സർക്കാർ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആറ് മാസത്തിനകം ഏറ്റെടുക്കൽ പൂർത്തിയാക്കി ഭൂമി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറും.
ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ലെന്നും കൃത്യമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഏറ്റവും നല്ല രീതിയിൽ വിമാനത്താവളം നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. റൺവേ വികസനം പൂർത്തിയാക്കിയില്ലെങ്കിൽ വിമാനത്താവളത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. വിമാനത്താവളം ഇല്ലാതാക്കാനുള്ള നീക്കങ്ങൾ ആരിൽനിന്നും ഉണ്ടാവരുത്. സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ച്ചയും കാട്ടില്ലെന്നും നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
നഷ്ടപരിഹാരം
ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി
കെട്ടിടങ്ങൾക്കും വിലയുടെ ഇരട്ടി
കുടിയിറക്കപ്പെടുന്നവർക്ക് ഒറ്റത്തവണ ധനസഹായമായി മൂന്ന് ലക്ഷം രൂപ
ഉപജീവന ഗ്രാന്റായി ഒരുവർഷത്തേക്ക് മാസം 5,000 രൂപ
ഗതാഗത ചെലവായി 50,000 രൂപ
ഒറ്റത്തവണ അലവൻസായി 50,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |