പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായാണ് നിർമ്മാണം
പന്തളം: അച്ചൻകോവിലാറിന് കുറുകെ മുളമ്പുഴയിൽ വയറപ്പുഴ പാലത്തിനായി കാത്തിരുപ്പ് നീളുമ്പോൾ കരക്കാർ കൈകോർത്ത് പണിയുന്നത് കാൽനടയാത്രക്കാർക്കായുള്ള നടപ്പാലം . പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ആറിന്റെ മറുകരയിലുള്ളവർക്ക് ക്ഷേത്രത്തിലെത്താനായാണ് പ്രധാനമായും നടപ്പാലം പണിയുന്നത്. പന്തളം മഹാദേവ ഹിന്ദുസേവാസമിതിയിലെ പ്രധാന കരകളിലൊന്നായ ഞെട്ടൂർ പ്രാദേശിക സഭയുടെ നേതൃത്വത്തിലാണ് ഭക്തരുടെ സൗകര്യാർത്ഥം പാത തീർക്കുന്നത്.
ശ്രമദാനമായാണ് നിർമ്മാണം. ഇവിടെ ഉണ്ടായിരുന്ന കടത്തുവള്ളം നിറുത്തലാക്കുകകൂടി ചെയ്തതോടെ മറുകരയിലേക്കെത്തണമെങ്കിൽ പന്തളം വലിയപാലത്തിലൂടെ രണ്ട് കിലോമീറ്ററിലധികം ചുറ്റണം. പന്തളം മഹാദേവർ ക്ഷേത്രത്തിൽ നടന്നുവന്ന പറയ്‌ക്കെഴുന്നെള്ളത്തിന് ഭഗവാന്റെ തിടമ്പ് മറുകരയിലെത്തിച്ചതുവരെ ചെറിയ വള്ളത്തിലാണ്. ടെൻഡർ നടപടിവരെ കഴിഞ്ഞിട്ടും ഇവിടെ പണിയുന്നതിന് അനുമതി ലഭിച്ച വയറപ്പുഴ പാലത്തിന് അവസാന കടമ്പയായി നിൽക്കുന്നത് തുകയുടെ കുറവാണ്. സാധന സാമഗ്രികളുടെ വില വർദ്ധനവുണ്ടായതുകാരണം പഴയ തുകയിൽ പണി നടത്താനാകില്ലെന്നതാണ് അവസാന തടസം. തുകകൂട്ടി നൽകാൻ സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ കരാർവെച്ച് പണി ആരംഭിക്കുവാൻ കഴിയുകയുള്ളു. എറണാകുളത്തുള്ള ഒരു കമ്പനിയാണ് കരാർ എടുത്തിട്ടുള്ളത്.
പ്രശ്നം
പാലം പണി കടലാസിൽ ഒതുങ്ങുകയാണ്. ഞെട്ടൂർ- മുളമ്പുഴ കരകളെ ബന്ധിപ്പിച്ച് വർഷങ്ങളായി തുടർന്നുവന്ന വള്ളക്കടത്ത് നിലച്ചതും ഇരുകരകളിലുമുള്ളവരെ ദുരിതത്തിലാക്കി.
പാലം വന്നാൽ
സ്ഥിരം പാലം നിർമ്മിച്ചാൽ പന്തളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ അടൂർ- ചെങ്ങന്നൂർ റോഡിൽ പുതിയ പാത തുറന്നുകിട്ടും. മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം ജംഗ്ഷൻ ചുറ്റാതെ കുളനടയിലെത്തി എം.സി.റോഡിലേക്ക് പ്രവേശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |