ആലപ്പുഴ: പുതുവർഷ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, വിൽപ്പനയ്ക്കായി സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 9.147 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് പിടികൂടി. തൃക്കുന്നപ്പുഴ പാനൂർ കുടത്തിങ്കൽ പടീറ്റത്തിൽ വീട്ടിൽ അജ്മൽ ഷാജി (21), തൃക്കുന്നപ്പുഴ ചാത്തങ്കരി പടീറ്റത്തിൽ വീട്ടിൽ പാനൂർ മുറിയിൽ ഉനൈസ് (22) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണ് ലഹരിമരുന്നെന്നാണ് വിവരം. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ഇ.കെ.അനിൽ, എസ്.മധു, പി.ടി.ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനീഷ്, ജയദേവ്, ഷെഫീഖ്, ഐ.ബി പ്രിവന്റീവ് ഓഫീസർ അലക്‌സാണ്ടർ, സൈബർ സെൽ അംഗങ്ങളായ വർഗീസ് പയസ്, ബി.അൻഷാദ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. തോട്ടപ്പള്ളി, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, ഹരിപ്പാട് ഭാഗങ്ങൾ കേന്ദ്രികരിച്ചു വലിയ തോതിൽ മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഈ ഭാഗങ്ങളിൽ ഷാഡോ ടീമിനെ നിയോഗിച്ചിരുന്നതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. അമ്പലപ്പുഴ താലൂക്കിലെ മദ്യ-മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 9400069498,0477 223 0182 എന്നീ നമ്പരുകളിൽ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |