തൃശൂർ: ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പുരോഹിതന് ഏഴ് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആമ്പല്ലൂർ ജോസഫ് മകൻ രാജു കൊക്കനെയാണ് ( 49 ) തൃശൂർ അതിവേഗ കോടതി ജഡ്ജി ബിന്ദു സുധാകരൻ പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. പിഴയടയ്ക്കുന്ന തുക ബാലികയ്ക്ക് നൽകണം.
അടയ്ക്കാത്ത പക്ഷം അഞ്ച് മാസം കൂടുതൽ തടവനുഭവിക്കണം.
2014ലായിരുന്നു സംഭവം. ഇടവകയിലെ ആദ്യകുർബാന ക്ലാസിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പുരോഹിതരും കേസിൽ സാക്ഷികളായി. മൊബൈൽ ഫോണിലൂടെ എടുത്ത ചിത്രങ്ങൾ നിർണായക തെളിവായി.
സമൂഹത്തിൽ മാതൃകാപരമായി പ്രവർത്തിക്കേണ്ട ഒരു പുരോഹിതനിൽ നിന്ന് ഒരിക്കലുമുണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണിതെന്നും അതിനാൽ പ്രതി ഒരു പരിഗണനയും അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
ഒല്ലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്‌പെക്ടർമാരായ എസ്.പി.സുധീരൻ, എൻ.കെ.സുരേന്ദ്രൻ, എ.ഉമേഷ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനായി തൃശൂർ ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജയ്‌കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |