തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 23ന് പുനരാരംഭിക്കാൻ സർക്കാർ ആലോചന . നയപ്രഖ്യാപനമില്ലാതെ 24നോ 25നോ ബഡ്ജറ്റവതരിപ്പിക്കാനാണ് ശ്രമം. റിപ്പബ്ലിക് ദിനമായ ജനുവരി 26 അവധിയാണ്. 27ന് വെള്ളിയാഴ്ച സഭ ചേരാനിടയില്ല. ചേർന്നാലും അനൗദ്യോഗിക കാര്യങ്ങൾക്കാവും നീക്കിവയ്ക്കുക. 30 മുതൽ മൂന്ന് ദിവസത്തെ പൊതുചർച്ച പൂർത്തിയാക്കി സഭ താൽക്കാലികമായി പിരിഞ്ഞ ശേഷം ,ഫെബ്രുവരി അവസാനം വീണ്ടും ചേർന്ന് മാർച്ച് 31നകം പൂർണ ബഡ്ജറ്റ് പാസാക്കാനാണ് തീരുമാനം. അടുത്ത മന്ത്രിസഭായോഗത്തിൽ, സഭാ സമ്മേളനം പുനരാരംഭിക്കുന്ന തിയതി തീരുമാനിച്ചേക്കും.
ഈ മാസം ആറ് മുതൽ 13 വരെ ചേർന്ന നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടർച്ചയായാണ് ജനുവരിയിലെ സമ്മേളനം. തടഞ്ഞുവച്ച ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിൽ, അദ്ദേഹത്തെക്കൊണ്ട് നയപ്രഖ്യാപനം നടത്തിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ മാർച്ച് 31 വരെ തുടരുക ഇപ്പോഴത്തെ സമ്മേളനമായിരിക്കും.നയപ്രഖ്യാപനത്തിന്
ആവശ്യമായ വിവരങ്ങൾ വിവിധ വകുപ്പുകളിൽ നിന്ന് ക്രോഡീകരിക്കാൻ അഡിഷണൽ ചീഫ്സെക്രട്ടറി
ശാരദാ മുരളീധരനെ നേരത്തേ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നയപ്രഖ്യാപനത്തിന്റെ കരട് തയാറാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |