ന്യൂഡൽഹി:കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും ജനുവരി ഒന്ന് ഞായറാഴ്‌ച മുതൽ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർ.ടി - പി.സി.ആർ നെഗറ്റീവ് റിപ്പോർട്ട് എയർ സുവിധാ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
രണ്ടു ശതമാനം അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് ഇന്ത്യയിലെത്തിയ ശേഷം നടത്തുന്ന കൊവിഡ് പരിശോധന തുടരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മരുന്ന് ലഭ്യത ഉറപ്പാക്കി
രാജ്യത്ത് കൊവിഡ് മരുന്നുകളുടെ ലഭ്യതയും ഉൽപ്പാദന ശേഷിയും ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഫാർമ കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി.
റീട്ടെയിൽ തലം വരെ വിതരണ ശൃംഖലയിൽ കോവിഡ് ചികിത്സയ്‌ക്കും മറ്റുമുള്ള എല്ലാ മരുന്നുകളുടെയും മതിയായ സ്റ്റോക്കുകളും ലഭ്യതയും ഉറപ്പാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. ഏത് സാഹചര്യവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്ന് യോഗത്തിന് ശേഷം മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ഫാർമ സെക്രട്ടറി എസ്. അപർണ, എൻ.പി.പി.എ ചെയർമാൻ കമലേഷ് പന്ത്, ഡി.സി.ജി.ഐ ഡോ വി ജി സോമാനി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |