തൃശൂർ: പുതുവർഷത്തിന് ആഘോഷവരവേൽപ്പ്..! ഇന്നലെ വൈകീട്ട് മുതൽ തന്നെ നാടിന്റെ മുക്കിലും മൂലയിലും പുതുവർഷാഘോങ്ങൾക്ക് തുടക്കമായിരുന്നു. രാത്രി 12 വരെയായിരുന്നു ആഘോഷത്തിന് അനുമതി. കലാസാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
കർശന സുരക്ഷയും പരിശോധനയുമാണ് പൊലീസും എക്‌സൈസും നടത്തിയിരുന്നത്. തീരദേശ മേഖലകളിൽ ബീച്ചുകളിലും മറ്റും വൻതിരക്കായിരുന്നു. നഗരത്തിൽ പുതുവർഷം പിറന്നതോടെ ആഹ്‌ളാദം പ്രകടിപ്പിച്ച് വാഹനങ്ങൾ ഹോൺ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് പുതുവർഷത്തെ വരവേറ്റത്.
പുതുവത്സരത്തോട് അനുബന്ധിച്ച ആഘോഷങ്ങളും ഡി.ജെ പാർട്ടികളും നിരീക്ഷിക്കാനും ലഹരി മരുന്ന് ഉപയോഗം കണ്ടെത്തി കർശന നടപടി സ്വീകരിക്കാനും എക്‌സൈസ് വകുപ്പ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. രണ്ട് ഹൈവേ പട്രോളിംഗ് പാർട്ടികളും നാല് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് പാർട്ടികളും പ്രത്യേക പരിശോധനയും പുലർച്ചെ വരെ ഉണ്ടായിരുന്നു.
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, വാഴച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലും വാടാനപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂർ തീരദേശ മേഖലകളിലും ഇന്നലെ രാവിലെ മുതൽ എക്‌സൈസ് വിഭാഗം പരിശോധനകൾ നടത്തിയിരുന്നു.
നഗരത്തിലെ ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, എന്നിവിടങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഡോഗ് സ്‌ക്വാഡും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ചുള്ള പരിശോധനകളും നടത്തി. മദ്യപിച്ച് വാഹനമോടിച്ച നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആടിത്തിമർത്ത് തേക്കിൻകാട്
തൃശൂരിൽ നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം കാണികൾക്ക് നവ്യാനുഭവമായി. തൈക്കൂടം ബ്രിഡ്ജിന്റെ സംഗീതസപര്യയിൽ റിമി ടോമി അടക്കമുള്ളവർ ഗാനങ്ങൾ ആലപിച്ചു. നൂറുകണക്കിന് പേരാണ് പുതുവർഷത്തലേന്ന് തേക്കിൻക്കാട് മൈതാനിയിൽ എത്തിയത്. സഞ്ചരിക്കുന്ന വാഹനത്തിൽ വിവിധ പരിപാടികളും അരങ്ങേറി.
ബീവറേജുകൾക്ക് മുന്നിൽ നീണ്ട നിര
പുതുവർഷം മദ്യലഹരിയിലിൽ ആകുന്ന തരത്തിലായിരുന്നു ബീവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ നിര. രാവിലെ മുതൽക്കേ ജില്ലയിലെ എല്ലാ മദ്യഷോപ്പുകൾക്ക് മുന്നിലും തിരക്ക് അനുഭപ്പെട്ടു. ബാറുകളിലും തിരക്കേറേയായിരുന്നു.
ജില്ലയിൽ ഗതാഗതക്കുരുക്ക്
പുതുവർഷത്തലേന്ന് ദേശീയപാതയിലടക്കം വൻകുരുക്കാണ് ഉണ്ടായത്. ചാലക്കുടിയിൽ മണിക്കൂറുകളോളമാണ് യാത്രക്കാർ കുടുങ്ങിയത്. ഒല്ലൂർ, ടോൾ പ്ലാസ എന്നിവിടങ്ങളിലും കുരുക്ക് അനുഭവപ്പെട്ടു. തൃശൂരിൽ നഗരത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളിലും രൂക്ഷമായ ഗതാഗത കുരുക്കായിരുന്നു ഇന്നലെ വൈകീട്ട് അനുഭവപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |