തിരുവനന്തപുരം: ഭരണഘടന അവഹേളനക്കേസിൽ തിരുവല്ല കോടതി അന്തിമ തീരുമാനമെടുക്കും മുമ്പ്, വീണ്ടും മന്ത്രിയായി സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന്റെ വിശദീകരണം തേടും.
ഗവർണർ ഇന്ന് രാത്രി എട്ടിന് തിരിച്ചെത്തിയ ശേഷമാവും നടപടി.ഇതോടെ, സത്യപ്രതിജ്ഞ നാലിന് (ബുധൻ) നടുക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായി.
സത്യപ്രതിജ്ഞയ്ക്കുള്ള സാഹചര്യം ഒരുക്കണമെന്ന ഒറ്റവരിയിലുള്ള മുഖ്യമന്ത്രിയുടെ അപേക്ഷ കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തിനാണ് ഗവർണർക്ക് കൈമാറിയത്. കേസിൽ തിരിച്ചടിയുണ്ടായാൽ ഭരണഘടന തൊട്ടുള്ള സത്യപ്രതിജ്ഞ വിവാദത്തിലാവില്ലേ എന്ന് ഗവർണർ സംശയം ഉന്നിയക്കുന്നു. ഇതിന് സർക്കാർ മറുപടി നൽകിയാൽ, അതിന്മേൽ നിയമോപദേശം തേടും. തിരുവല്ല കേസിന്റെ വിവരങ്ങളും കോടതി രേഖകളും സർക്കാരിനോടും ഹൈക്കോടതി രജിസ്ട്രാറോടും ആവശ്യപ്പെടും. സജി ചെറിയാൻ രാജി വയ്ക്കാനിടയായ സാഹചര്യം മാറിയോ എന്നതിലും വ്യക്തത തേടും. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചതും ഗവർണറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.സർക്കാരിനോട് വിശദീകരണം തേടാമെന്ന് ഡൽഹിയിൽ അനൗദ്യോഗികമായി നടത്തിയ ചർച്ചയിൽ മുതിർന്ന അഭിഭാഷകർ ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ ഉപദേശ, നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന ഭരണഘടനയുടെ 164ാം അനുച്ഛേദത്തിലെ വ്യവസ്ഥപ്രകാരം മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് പാടേ നിരസിക്കാനാവില്ല.
സർക്കാരിന് പിടിവള്ളി പൊലീസ് റിപ്പോർട്ട്
#സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ തിരുവല്ല കോടതിയിൽ നിന്ന് അനുകൂല തീരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
# എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിക്കളഞ്ഞതാണ് മറ്റൊരു അനുകൂലഘടകം
#എം.എൽ.എയായിരിക്കാൻ കോടതി അയോഗ്യത കല്പിക്കാത്ത സാഹചര്യത്തിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിൽ നിയമ പ്രശ്നമില്ലെന്ന് സർക്കാർ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |