ശിവഗിരി: വർഗീയതയുടെ പേരിലുള്ള ഭിന്നിപ്പ് കേരളത്തിൽ നടക്കാതെ പോകുന്നതിന് പിന്നിൽ ഗുരുദേവന്റെ ആശയങ്ങളുടെ വേരോട്ടമാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ലോകത്തിന് നൽകിയ ഏറ്റവും ശ്രേഷ്ഠനായ പുത്രനാണ് ശ്രീനാരായണ ഗുരുദേവൻ. ലോകത്താകെ വംശീയതയുടെയും വർഗീയതയുടെയും യുദ്ധത്തിന്റെയും അംശങ്ങൾ അതിശക്‌തമായി വീണ്ടും ഉയർന്നുവരുന്ന കാലത്ത് ഗുരുവിന്റെ ദർശനത്തിന് ഏറെ പ്രസക്തിയുണ്ട്. പലമത സാരവും ഏകമെന്ന ഗുരുവാക്യം ഉയർത്തിപ്പിടിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ഗുരു രചിച്ച ദൈവദശകം ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രമുള്ള പ്രാർത്ഥനാഗീതമല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം ലോകത്തിനാകെയുള്ള സന്ദേശമാണെന്നും മന്ത്രി പറഞ്ഞു.
കെ. സുധാകരൻ
രാജ്യത്ത് നിരവധി തീർത്ഥാടനങ്ങൾ നടക്കുന്നുണ്ടങ്കിലും, ജാതിയുടെയും മതത്തിന്റെയും നിറമില്ലാത്തത് ശിവഗിരി തീർത്ഥാടനം മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ജാതിക്കും മതത്തിനുമിടയിലെ വേലിക്കെട്ടുകളിൽ തളച്ചിട്ട ജനവിഭാഗം അനുഭവിച്ചിരുന്ന അവസ്ഥയിൽ നിന്ന് മോചനത്തിനുള്ള പോരാട്ടമായിരുന്നു ഗുരുദേവന്റേത്. തൊട്ടുകൂടാ, തീണ്ടിക്കൂടാ എന്നിങ്ങനെയുള്ള വ്യവസ്ഥിതിയും, വഴിമാറി നടക്കേണ്ടിയിരുന്ന കാലഘട്ടവും പാവപ്പെട്ട അധഃ സ്ഥിതന് അനുഭവിക്കേണ്ടി വന്നിരുന്നു. ജാതീയമായ കറുത്ത കാലഘട്ടത്തിൽ നിന്ന് വെളിച്ചം നിറഞ്ഞ പുതിയ യുഗത്തിലേക്ക് നാടിനെ മാറ്റിയെടുക്കാൻ ഗുരുദേവന് കഴിഞ്ഞ കഴിഞ്ഞതായും സുധാകരൻ പറഞ്ഞു.
കെ.സുരേന്ദ്രൻ
. ശ്രീനാരായണ ഗുരുദേവൻ ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന കേരളം ഇതു പോലെ ഉണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.യാഥാസ്ഥിതിരുടേയും ജാതി വെറിയന്മാരുടെയും പിടിയിൽ നിന്ന് ഭാരതത്തിന്റെ സനാതന ധർമ്മത്തെ മോചിപ്പിച്ച് ഇതാണ് ശരിയായ ഭാരത വീക്ഷണമെന്ന് പറഞ്ഞത് ഗുരുദേവനാണ് .രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒ .ബി.സി കമ്മിഷന് മോദി സർക്കാർ ഭരണഘടനാ പദവി നൽകി. മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് 27 ശതമാനം ഒ .ബി.സി സംവരണം ഏർപ്പെടുത്തി. മോദി സർക്കാരിനെ പിൻതുണയ്‌ക്കുന്ന 69 ശതമാനം എം.പി മാരും സംവരണ വിഭാഗക്കാരാണെന്നും സുരേന്ദ്രൻ പറഞ്ഞു
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ, പിന്നാക്ക സമുദായ വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി, ഐ.ടി.ഡി.സി ഡയറക്ടർ കെ.പദ്മകുമാർ, എസ്.എൻ.ജി.സി പ്രസിഡന്റ് ഡോ .കെ.കെ.ശശിധരൻ, ബഹ്‌റിൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ കെ.ചന്ദ്രബോസ്, ബഹ്‌റിൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സഹോദര സമാജം സെക്രട്ടറി പി.പി. രാജൻ, ഗുരുദേവ പ്രചാരണ സഭ മുൻ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സ്വാമി അസംഗാനന്ദ സ്വാഗതവും സ്വാമി ദേവാത്മാനന്ദ സരസ്വതി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |