ഭുവനേശ്വർ: റഷ്യൻ പൗരന്റെ മൃതദേഹം ഒഡീഷ തീരത്തെ ചരക്ക് കപ്പലിൽ നിന്ന് കണ്ടെത്തി. ജഗത്സിംഗ്പൂർ ജില്ലയിലെ പാരാദീപ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലെ ചീഫ് എൻജിനിയറായ മില്യകോവ് സെർജിയുടെ (51) മൃതദേഹമാണ് പുലർച്ചെ 4.30ന് കപ്പൽ മുറിയിൽ നിന്ന് കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ ഒഡീഷയിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന മൂന്നാമത്തെ റഷ്യൻ പൗരനാണ് മില്യകോവ് സെർജി.ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്ത് നിന്ന് പാരദീപ് വഴി മുംബയിലേക്ക് പോവുകയായിരുന്ന എം.ബി. അൽദ്ന എന്ന കപ്പലിലാണ് സംഭവം. മരണകാരണം വ്യക്തമല്ല.
മില്യകോവ് സെർജിയുടെ മരണം പാരാദീപ് പോർട്ട് ട്രസ്റ്റ് ചെയർമാൻ പി.എൽ. ഹരാനന്ദാണ് സ്ഥിരീകരിച്ചത്. മില്യകോവ് സെർജിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ശേഷമേ അന്തിമ റപ്പോർട്ട് ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു. മറൈൻ പൊലീസും മറ്റ് സ്റ്റാറ്റ്യൂട്ടറി അധികാരികളും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
ഇന്നലെ രാവിലെ ആറിനാണ് റഷ്യൻ ചീഫ് എൻജിനിയർ മരിച്ചുവെന്ന വിവരം കപ്പലിൽ നിന്ന് തങ്ങൾക്ക് ലഭിച്ചതെന്ന് പാരാദീപ് തുറമുഖ അതോറിട്ടി ചെയർമാൻ പി.എൽ. ഹരനാദ് പറഞ്ഞു. പോർട്ട് ഹെൽത്ത് ഓഫീസർ സ്ഥലത്തുണ്ട്. എല്ലാ നടപടിക്രമങ്ങളും പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ രണ്ട് മരണം
ഡിസംബർ അവസാന പകുതിയിൽ തെക്കൻ ഒഡീഷയിലെ രായഗഡയിൽ രണ്ട് റഷ്യൻ വിനോദസഞ്ചാരികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യൻ സ്വദേശി വ്ളാഡിമിർ ബിഡെനോവിനെ (61) ഡിസംബർ 22നാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 24ന് ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് ഇയാളുടെ സുഹൃത്ത് പവൽ ആന്റോവ് (65) മരിച്ചത്. ഇരുവരും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിമർശകരായിരുന്നു. രണ്ട് കേസുകളും ഒഡീഷ പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |