■നാലാം ശനി അവധിക്കും നീക്കം■ സംഘടനകളൂടെ യോഗം 10ന്
തിരുവനന്തപുരം: സർക്കാരുദ്യോഗസ്ഥർ മരിച്ചാൽ ഒരു വർഷത്തിനകം ലഭിക്കുന്ന നിയമനങ്ങൾ സ്വീകരിക്കാൻ സമ്മതമുള്ള അപേക്ഷകർക്കു മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. അതിന് സാധിക്കാത്തവർക്ക് 10 ലക്ഷം രൂപ ഒറ്റത്തവണ നഷ്ടപരിഹാരമായി നൽകണമെന്നാണ് ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാർശ.
ആശ്രിത നിയമനം അതതു വകുപ്പിലുള്ള പി.എസ്.സി റാങ്കു ലിസ്റ്റിന്റെ അഞ്ചു ശതമാനത്തിൽ കൂടരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം, ഇക്കാര്യം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി ഈ മാസം 10ന് ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചു. ഓൺലൈനായിട്ടാകും യോഗം.നിലവിലെ രണ്ടാം ശനിക്കു പുറമെ,എല്ലാ മാസത്തെയും നാലാം ശനിയും സർക്കാർ ഓഫീസുകൾക്ക് അവധിയാക്കണമെന്ന സമിതിയുടെ ശുപാർശയും സർക്കാരിന്റെ പരിഗണനയിലുണ്ട്.ഇതിന് പ്രവൃത്തി ദിനങ്ങളിലെ ജോലി സമയം കൂട്ടേണ്ടി വരും.
5 ശതമാനമായി രേഖകളിൽ ആശ്രിത നിയമനത്തിന്റെ തോത് പരിമിതപ്പെടുത്തിയെങ്കിലും അതിൽക്കൂടുതൽ നടക്കുന്നുണ്ടെന്നാണ് പതിനൊന്നാം ശമ്പളകമ്മിഷന്റെ വിലയിരുത്തൽ. വർഷങ്ങൾ കഴിഞ്ഞാലും പലർക്കും ജോലി ലഭിക്കുന്നുമില്ല. ഇങ്ങനെ ജോലി ലഭിക്കുന്നവരെ
സ്ഥാനക്കയറ്റത്തിന് പരിഗണിക്കുമ്പോൾ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
എതിർപ്പുമായി
സംഘടനകൾ
ആശ്രിത നിയമനം പരിമിതപ്പെടുത്തുന്ന ഏത് നിർദ്ദേശത്തെയും എതിർക്കുമെന്ന് ഭരണ, പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. നാലാം ശനി അവധിയാക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് ഭരണാനുകൂല സംഘടനകൾ വ്യക്തമാക്കുമ്പോൾ, പ്രതിപക്ഷ സംഘടനകൾ ഇതിനെ സ്വാഗതം ചെയ്തു.
ഓരോ വർഷവും ഓരോ വകുപ്പിൽ വരുന്ന ഒഴിവുകളിൽ അഞ്ച് ശതമാനമേ ആശ്രിത നിയമനത്തിനായി മാറ്റി വയ്ക്കാവൂവെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യാനുള്ള അവസരമില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. ഈ സാഹചര്യം വിലയിരുത്തിയ സർക്കാർ, ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്തുമ്പോൾ ഇപ്പോഴുള്ള കാലതാമസം ഇനിയും വർദ്ധിക്കുമെന്ന് കണ്ടെത്തി. പലർക്കും നിയമനം നൽകാനാവാത്ത സ്ഥിതിയുമുണ്ടാകും. ഇത് പരിഹരിക്കാനുള്ള നിർദ്ദേശമായിട്ടാണ് ഒരു വർഷത്തിനകം ലഭിക്കുന്ന നിയമനങ്ങൾ സ്വീകരിക്കാൻ സമ്മതമുള്ളവർക്കു മാത്രമായി നിയമനം പരിമിതപ്പെടുത്തുകയെന്ന ഫോർമുല സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ആശ്രിത നിയമനം
നിലവിൽ
സർവീസിലുള്ളയാൾ മരിച്ചാൽ ജീവിതപങ്കാളിക്കോ മക്കൾക്കോ യോഗ്യതയ്‌ക്കനുസരിച്ച് ജോലി
മരിച്ചയാൾ അവിവാഹിതനാണെങ്കിൽ മാതാപിതാക്കളെയോ അവിവാഹിതരായ സഹോദരങ്ങളെയോ പരിഗണിക്കും
ആശ്രിതർ രണ്ട് വർഷത്തിനകം അപേക്ഷിക്കണം
ജീവനക്കാരുടെ കുടുംബത്തിനുള്ള സംരക്ഷണം ഇല്ലാതാകുന്നതിനെ എതിർക്കും
- കെ.എൻ.അശോക് കുമാർ, ജനറൽ സെക്രട്ടറി,
കേരള സെക്ര. എംപ്ളോ. അസോ.
.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |