ന്യൂഡൽഹി: ഹരിത ഹൈഡ്രജന്റെയും അനുബന്ധ ഉത്‌പന്നങ്ങളുടെയും നിർമ്മാണം, ഉപയോഗം, കയറ്റുമതി എന്നിവയുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിടുന്ന നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ഊർജമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനും സുപ്രധാന മേഖലകളെ കാർബൺ വിമുക്തമാക്കാനുമുള്ള പദ്ധതിക്ക് 19,744 കോടി രൂപ വകയിരുത്തി.
ഹരിത ഹൈഡ്രജൻ മിഷന് കീഴിൽ ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥയ്‌ക്ക് സഹായകമായ നയം വികസിപ്പിക്കും. ശക്തമായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തിയ ചട്ടക്കൂട് വികസിപ്പിക്കും. കൂടാതെ ഗവേഷണ - വികസന (സ്ട്രാറ്റജിക് ഹൈഡ്രജൻ ഇന്നൊവേഷൻ പാർട്ണർഷിപ്പ് - ഷിപ്പ്) കാര്യങ്ങൾക്കായി പൊതു - സ്വകാര്യ പങ്കാളിത്ത നയം സുഗമമാക്കും. നവ പുനരുത്പാദക ഊർജ മന്ത്രാലയത്തിന്റെ (എം.എൻ.ആർ.ഇ) ഉത്തരവാദിത്വത്തിലാവും ദൗത്യത്തിന്റെ ഏകോപനവും നിർവഹണവും.
പദ്ധതിയിലൂടെ 2030ൽ ലക്ഷ്യമിടുന്നവ
രാജ്യത്തിന്റെ പുനരുത്പാദക ഊർജശേഷി 125 ജിഗാവാട്ടായി ഉയർത്തി കുറഞ്ഞത് 5 മില്യൺ മെട്രിക് ടൺ (എം.എം.ടി) വാർഷിക ഹരിത ഹൈഡ്രജൻ ഉത്പാദനശേഷി കൈവരിക്കൽ
എട്ട് ലക്ഷം കോടി രൂപയിലധികം മൊത്ത നിക്ഷേപം
ആറ് ലക്ഷത്തിലധികം തൊഴിലവസരം സൃഷ്ടിക്കൽ
ഫോസിൽ ഇന്ധന ഇറക്കുമതിയിൽ ഒരു ലക്ഷം കോടിയിലധികം ലാഭിക്കൽ
കാർബൺ ബഹിർഗമനത്തിൽ 50 എം.എം.ടി കുറയ്‌ക്കൽ
ഹരിത ഹൈഡ്രജൻ, അനുബന്ധ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി
സ്ട്രാറ്റജിക് ഇന്റർവെൻഷൻസ് ഫോർ ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ പദ്ധതിക്ക് (സൈറ്റ്) കീഴിൽ ഇലക്ട്രോലൈസറുകളുടെ ആഭ്യന്തര നിർമ്മാണം, ഹരിത ഹൈഡ്രജൻ ഉത്പാദനം എന്നിവയ്‌ക്ക് സാമ്പത്തിക സഹായം.
വകയിരുത്തിയത് 19,744 കോടി
സൈറ്റ് പദ്ധതിക്ക്- 17,490 കോടി രൂപ
മാർഗനിർദ്ദേശക പദ്ധതികൾക്ക്- 1,466 കോടി
ഗവേഷണ വികസന മേഖലയ്ക്ക്- 400 കോടി
അനുബന്ധ പരിപാടികൾക്ക്- 388 കോടി
ആകെ- 19,744 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |