മുംബയ്: രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കായി ശാസ്ത്ര സമൂഹം ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ദേശീയ ശാസ്ത്ര കോൺഗ്രസിന്റെ 108ാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസിലൂടെയാണ് മോദി സമ്മേളനത്തിൽ പങ്കെടുത്തത്. രാജ്യത്ത് വർദ്ധിക്കുന്ന ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത് നൂതനാശയങ്ങൾ രൂപപ്പെടുത്തണം. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, മുഖ്യമന്ത്രി എക്നാ ഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഡോ. ജിതേന്ദ്ര സിങ് തുടങ്ങിയവർ പ്രസംഗിച്ചു. ഏഴ് വരെയാണ് ശാസ്ത്ര കോൺഗ്രസ്.
സ്ത്രീകളുടെ പങ്കാളിത്തം പ്രശംസനീയം
സ്ത്രീ ശാക്തീകരണത്തിനൊപ്പം സുസ്ഥിര വികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതിക വിദ്യയും എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ വിഷയം. ഗവേഷണ രംഗത്ത് വർദ്ധിക്കുന്ന സ്ത്രീ പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എട്ട് വർഷത്തിനുള്ളിൽ, ബാഹ്യ ഗവേഷണത്തിലും വികസനത്തിലും സ്ത്രീകളുടെ പങ്കാളിത്തം ഇരട്ടിയായി. സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം സമൂഹത്തിന്റെയും ശാസ്ത്രത്തിന്റെയും പുരോഗതിയുടെ പ്രതിഫലനമാണ്.
ശാസ്ത്രരംഗത്ത്, ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഇന്ത്യ ഇടം നേടിയിട്ടുണ്ട്. 2015 വരെ 130 രാജ്യങ്ങളിലായി ആഗോള ഇന്നൊവേഷൻ സൂചികയിൽ ഇന്ത്യ 81ാം സ്ഥാനത്തായിരുന്നു. 2022ൽ 40ാം സ്ഥാനത്തെത്തി. ഗവേഷണത്തിലും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലും മികച്ച മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയുമുണ്ടെന്ന് മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |