തിരുവനന്തപുരം: ലോഹ വസ്തുക്കളിലെ ഘർഷണവും തേയ്മാനവും നിർണ്ണയിക്കാൻ ഒന്നിലധികം ഉപകരണങ്ങളെ ഇനി ആശ്രയിക്കേണ്ട. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് സി.ഇ.ടി മെക്കാനിക്കൽ വിഭാഗം വികസിപ്പിച്ചെടുത്ത ഡ്യുവൽ ട്രൈബോ ടെസ്റ്റർ എന്ന ഉപകരണം മതിയാകും.
വാഹന നിർമ്മാതാക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ഉപകരണം നിർമ്മിച്ചത് മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം റിസർച്ച് ഗൈഡുമാരായ ഡോ. എൻ. അശോക് കുമാറിന്റെയും ഡോ. വി.ആർ. രാജീവിന്റെയും നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ കൂടിയായ സി.ഇ.ടി അസിസ്റ്റൻഡ് പ്രൊഫസർ എൻ. ശശിയും വി.എസ്.എസ്.സി എൻജിനിയർ പോൾ ജി. പണിക്കരും ചേർന്നാണ്.വസ്തുക്കളുടെ ഘർഷണ സ്വഭാവം പരിശോധിക്കുന്നതിനുള്ള ഈ സംയോജിത ടെസ്റ്റ് ബെഞ്ച് ഉപകരണത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു.ജെ.സി.ബി, ക്രെയിൻ അടക്കമുള്ള യന്ത്രോപകരണങ്ങൾ, ഡ്രില്ലിംഗ് മെഷീനുകൾ, വാഹനങ്ങളുടെ ഷാഫ്റ്റുകൾ തുടങ്ങിയവയുടെ ട്രൈബോളജിക്കൽ സ്വഭാവഗുണങ്ങൾ നിർണ്ണയിക്കാൻ ട്രൈബോ ടെസ്റ്റർ സഹായകമാണ്.പ്രതലത്തിൽ നിരങ്ങി നീങ്ങുന്നതായാലും (റെസിപ്രോക്കൽ) കറങ്ങുന്നതായാലും (റോട്ടറി) ഗുണനിലവാരം പരിശോധിക്കാൻ കഴിയും. ഇതുവരെ ഒരു മെഷീനിൽ ഒരു രീതിയിലുള്ളവയിൽ മാത്രമേ ഗുണനിലവാര പരിശോധന സാദ്ധ്യമായിരുന്നുള്ളൂ. നൂതന വസ്തുക്കളുടെ ഘർഷണം, ഉരസൽ മൂലമുണ്ടാകുന്ന തേയ്മാനത്തിന്റെ തോത് എന്നിവ നിർണ്ണയിക്കാൻ ഡ്യുവൽ ട്രൈബോ ടെസ്റ്ററിനു കഴിയും. എല്ലാത്തരം ലോഹങ്ങളും ലോഹസങ്കരങ്ങളും കോമ്പോസിറ്റുകളും പരിശോധിക്കാൻ കഴിയുമെന്നതും ഉപകരണത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ഒരു വർഷമെടുത്ത് നിർമ്മിച്ച ഉപകരണത്തിന് 2018ൽ പേറ്റന്റിന് അപേക്ഷിച്ചെങ്കിലും കൊവിഡ് കാരണം 2022 ഡിസംബറിലാണ് ലഭിച്ചത്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയാണ് എൻ. ശശി. പോൾ ജി. പണിക്കർ വട്ടിയൂർക്കാവ് സ്വദേശിയും.എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ എൻജിനിയറിംഗ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ (സി.ഇ.ആർ.ഡി) നിന്ന് ലഭിച്ച ഫണ്ടുപയോഗിച്ചായിരുന്നു ഗവേഷണം. ഉപകരണമൊരുക്കാൻ ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |