പത്തനംതിട്ട : 114 സെന്റിമീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പിന്റെ ഇല സ്വന്തമായി ഉൽപ്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കാഡ് റാന്നി സ്വദേശിയായ റെജി ജോസഫിന് ലഭിച്ചു. ഒറീസക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കാഡ് അഞ്ചുവർഷത്തെ പരിശ്രമഫലമായാണ് റെജി ജോസഫിന് മറികടക്കാൻ സാധിച്ചത്.
കാർഷിക മേഖലയിൽ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റാണ് ഇതെന്ന് ഓൾ ഗിന്നസ് വേൾഡ് റെക്കാഡ്‌സി (ആഗ്രഹ്)ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സംസ്ഥാന സെക്രട്ടറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2013ൽ ഉയരം കൂടിയ ചേമ്പും 2014ൽ ഉയരം കൂടിയ വെണ്ടയ്ക്കായും ലിംകാ ബുക്ക് ഒഫ് റെക്കാഡ്‌സിലും 5 കിലോ തൂക്കം വരുന്ന കിഴങ്ങും ഒരു മൂട്ടിൽ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പിൽ ഉൽപ്പാദിപ്പിച്ചതിന് യൂ.ആർ.എഫ് വേൾഡ് റെക്കാഡ്‌സിലും റെജി ജോസഫ് ഇടം നേടിയിരുന്നു. 2021ൽ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറിൽ നിന്ന് പ്ലാന്റ് ജിംനോം സെവിയർ ഫാർമർ റെക്കൊഗ്‌നേഷൻ അവാർഡും 2022ൽ പുസ കൃഷി വിജ്ഞാൻ മേളയിൽ ഇന്നവേറ്റീവ് ഫാർമർ അവാർഡും റെജി ജോസഫിന് ലഭിച്ചിട്ടുണ്ട്. ചേമ്പിന്റെ ഇലകൾ റാന്നി സെന്റ് തോമസ് കോളേജ്, ചങ്ങനാശേശരി എസ്.ബി കോളേജ് എന്നിവിടങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് റെജി പറഞ്ഞു.
റാന്നി കടക്കേത്ത് വീട്ടിൽ പരേതരായ കെ.യു.ജോസഫ്, ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ് റെജി ജോസഫ്. ഭാര്യ സുനി റെജി. മക്കൾ : എൽഡാ റെജി, എമിൽഡാ റെജി. വാർത്ത സമ്മേളനത്തിൽ ആഗ്രഹ് സംസ്ഥാന കോർഡിനേറ്റർ അശ്വിൻ വാഴുവേലിൽ, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ടെക്‌നോളജിയിലെ ഡോ.റിൻസി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |