തിരുവനന്തപുരം: തൊഴിലും സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്നും അതിലൂടെ കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം സാദ്ധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ പൊതുവളർച്ചയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ ലഭ്യമാക്കുന്ന കാര്യത്തിലും വികേന്ദ്രീകൃത മാതൃക പിന്തുടരും.
ഓരോ പ്രദേശത്തിന്റെയും സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതയ്ക്ക് അനുസരിച്ച് രൂപംനൽകുന്ന തൊഴിൽസഭകളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിർണായക പങ്ക് വഹിക്കണം. തൊഴിൽ സഭകളുടെ പ്രവർത്തനവും പ്രാദേശിക സാമ്പത്തിക വികസനവും സംബന്ധിച്ച് തദ്ദേശ സ്ഥാപന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2020 ജനുവരിയിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 9 ശതമാനം ആയിരുന്നത് 2022 നവംബറിൽ 4.8 ശതമാനമായി കുറഞ്ഞു. കെ ഡിസ്‌ക് ആവിഷ്‌കരിച്ച 'ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം' എന്ന പദ്ധതി നവീനമായ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഉപയോഗിക്കണം. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. മുഴുവൻ സ്ഥാപനങ്ങളും ഈ വർഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്‌കരിക്കണം. മാറുന്ന കാലത്തിന്റെ തൊഴിൽ സംസ്‌കാരത്തിനോട് യോജിച്ചുപോകുന്ന രീതിയിൽ വർക്ക് നിയർ ഹോം സെന്ററുകൾ, തൊഴിലന്വേഷകർക്കും കരിയർ ബ്രേക്ക് നേരിട്ട സ്ത്രീകൾക്കും വേണ്ടിയുള്ള നൈപുണ്യ പരിശീലനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാവണം വാർഷിക പദ്ധതികൾ. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |