SignIn
Kerala Kaumudi Online
Saturday, 27 April 2024 3.04 AM IST

വരെ,വരെ ... വരയ്ക്ക് വെളിയിലേക്ക്

cricket-india-

രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യൻ തോൽവിക്ക് വഴിയൊരുക്കിയത് നോ ബാളുകൾ

മൂന്നാം മത്സരം ഇന്ന് രാജ്കോട്ടിൽ,ജയിക്കുന്നവർക്ക് പരമ്പര

പൂനെയിൽ ലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി ട്വന്റിയിൽ ഇന്ത്യ തോറ്റത് 16 റൺസിനാണ്. ഈ മത്സരത്തിൽ ഏഴ് നോബാളുകൾ എറിഞ്ഞ ഇന്ത്യൻ ബൗളർമാർ പെനാൽറ്റിയായും ഫ്രീ ഹിറ്റായ അധികബാളുകൾ വഴിയും വിട്ടുകൊടുത്തത് 27 റൺസും. ഇന്ത്യയുടെ തോൽവിക്ക് മറ്റൊരു കാരണം തേടി അലയേണ്ടതില്ലല്ലോ !.

ആകെ രണ്ടോവർ മാത്രം എറിഞ്ഞ് അതിൽ അഞ്ചു നോബാളുകൾ എതിരാളികൾക്ക് സമ്മാനിച്ച പേസർ അർഷ്ദീപ് സിംഗാണ് ഒന്നാം പ്രതി. തന്റെ ആദ്യ ഓവറിൽത്തന്നെ തുടരെ മൂന്ന് പന്തുകളാണ് അർഷ്ദീപ് പോപ്പിംഗ് ക്രീസിന്റെ അതിർത്തിവരയ്ക്ക് വെളിയിലേക്ക് കാൽവച്ചെറിഞ്ഞത്. ഒരു ട്വന്റി ട്വന്റി മത്സരത്തിൽ ഹാട്രിക് നോബാളെറിയുന്ന ബൗളർ എന്ന നാണക്കേട് സ്വന്തമാക്കുകമാത്രമായിരുന്നില്ല അർഷ്ദീപ്, ശ്രീലങ്കയ്ക്ക് മികച്ച സ്കോറിലേക്ക് മുന്നേറാനുള്ള ആത്മവിശ്വാസം നൽകുകകൂടിയായിരുന്നു.

1.5ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഏഴുറൺസിലായിരുന്നു ലങ്ക. പക്ഷേ ഒാവർ പൂർത്തിയാക്കാൻ നാലുതവണ എറിയേണ്ടിവന്നു അർഷ്ദീപിന്. തുടർച്ചയായികിട്ടിയ ഫ്രീഹിറ്റുകളിൽ ഫോറും സിക്സുമടക്കം ലങ്ക രണ്ടോവർ പൂർത്തിയായപ്പോൾ നേടിയത് 19 റൺസ്. ഒരു പന്തിന്റെ പേരിൽ കിട്ടിയത് 12 റൺസ് !.

പിന്നെ നായകൻ ഹാർദിക് പാണ്ഡ്യ അർഷ്ദീപിനെ പന്തേൽപ്പിച്ചത് 19-ാം ഓവറിലാണ്. ഇൗ ഓവറിൽ മൂന്ന് ബാളുകൾ പൂർത്തിയായപ്പോൾ ലങ്ക 175/6 എന്ന നിലയിലായിരുന്നു. നാലാം പന്തിൽ ഉയർത്തിയടിച്ച ദാസുൻ ഷനകയെ ലോംഗ് ഓണിൽ സൂര്യകുമാർ യാദവ് പിടികൂടിയെങ്കിലും വിരലുയർത്തുന്നതിന് പകരം നോബാൾ വിധിക്കാൻ വലംകൈ വിടർത്തുകയായിരുന്നു അമ്പയർ. വീണ്ടും അർഷ്ദീപിന്റെ ഓവർസ്റ്റെപ്പിംഗ് നോബാൾ. ഇതിന് കിട്ടിയ ഫ്രീഹിറ്റിൽ സിക്സ്. അതുകഴിഞ്ഞ് വീണ്ടും നോബാൾ.ലങ്കയ്ക്ക് 200 കടക്കാനുള്ള ആവേശം നൽകിയിട്ടാണ് അർഷ്ദീപ് മടങ്ങിയത്.

ഉമ്രാൻ മാലിക്കും ശിവം മാവിയും ഓരോ നോബാളെറിഞ്ഞെങ്കിലും ടീമിലെ ഏറ്റവും പരിചയസമ്പന്നനായ അർഷ്ദീപിൽ നിന്ന് ഇത്തരത്തിലൊരു സമീപനമുണ്ടായത് ഒരിക്കലും ആശാവഹമല്ല. രണ്ടോവർ മാത്രമെറിഞ്ഞ അർഷ്ദീപ് സിംഗ് അഞ്ചു നോബാളടക്കം 37 റൺസാണ് വിട്ടുകൊടുത്തത്. ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന അർഷ്ദീപിന്റെ തിരിച്ചുവരവായിരുന്നു ഇത്. അർഷദീപിന്റെ പ്രകടനം തളർത്തിയത് മറ്റ് ബൗളർമാരെക്കൂടിയാണ്. മുംബയ്‌യിൽ നാലുവിക്കറ്റുമായി അരങ്ങേറിയ ശിവം മാവി പൂനെയിൽ നാലോവറിൽ 53 റൺസാണ് നൽകിയത്. വിക്കറ്റൊന്നും ലഭിച്ചുമില്ല. ഉമ്രാൻ മാലിക്ക് മൂന്ന് വിക്കറ്റ് നേടിയെങ്കിലും നാലോവറിൽ 48 റൺസാണ് വിട്ടുകൊടുത്തത്. നാലോവറിൽ 24 റൺ​സ് വഴങ്ങി​ രണ്ട് വി​ക്കറ്റ് വീഴ്ത്തി​യ അക്ഷർ പട്ടേലാണ് ഇന്ത്യൻ നി​രയി​ൽ അൽപ്പമെങ്കി​ലും മി​കച്ചുനി​ന്നത്. യുസ്‌വേന്ദ്ര ചഹൽ നാലോവറി​ൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

പാഴായത് അക്ഷറിന്റെ പോരാട്ടം

ബാളുകൊണ്ടുമാത്രമല്ല ബാറ്റുകൊണ്ടും പൊരുതാനറിയാമെന്ന് ഒരിക്കൽക്കൂടി തെളിയിച്ച അക്ഷർ പട്ടേലിന്റെ പോരാട്ടമാണ് പൂനെയിൽ പാഴായത്. 207 റൺസ് ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് 9.1ഓവറിൽ 57 റൺസെടുക്കുന്നതിനിടയിൽ അഞ്ചുവിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ഒരുമിച്ച സൂര്യകുമാർ യാദവും (51) അക്ഷർ പട്ടേലും (65) തകർത്തടിച്ചു. 16-ാം ഓവറിൽ സൂര്യ പുറത്തായപ്പോൾ എത്തിയ ശിവം മാവി (26) പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ അക്ഷർ പുറത്തായതോടെയാണ് ഇന്ത്യൻ പ്രതീക്ഷകൾ തകർന്നത്.31 പന്തുകളിൽ മൂന്നുഫോറും ആറുസിക്സുമടക്കമാണ് അക്ഷർ 65 റൺസടിച്ചത്. സൂര്യ 36 മൂന്നുവീതം ഫോറും സിക്സും പറത്തിയപ്പോൾ മാവി 15 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമടിച്ചു.

ഇന്നാണ് ഫൈനൽ

ഇന്ന് രാജ്കോട്ടിൽ നടക്കുന്ന മൂന്നാം മത്സരം ഫൈനലിന് തുല്യമാണ്. പരമ്പരയിൽ ഇരുടീമുകൾക്കും ഓരോ ജയം. മുംബയ്‌യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചത് രണ്ട് റൺസിനാണ്. ഇന്ന് ജയിക്കുന്നവർക്ക് ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കാനാവും.

ഇന്ത്യയുടെ വെല്ലുവിളികൾ

1.ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്ക നിസാരന്മാരല്ല.മികച്ച ആൾറൗണ്ടർമാരുടെ നിരയാണ് അവർക്കുള്ളത്.

2.തുടക്കത്തിലോ ഒടുക്കത്തിലോ വിക്കറ്റുകൾ കൊഴിഞ്ഞാലും മികച്ച സ്കോറിലേക്ക് എത്തിക്കാൻ അവർക്ക് കഴിയുന്നു.

3. ദാസുൻ ഷനകയുടെ ക്യാപ്ടൻസിയും ബൗളിംഗിലും ഫീൽഡിംഗിലും മാറ്റങ്ങൾ കൊണ്ടുവരാനുള്ള കഴിവും മികച്ചതാണ്.

4.ലങ്കൻ സ്പിന്നർമാർ മത്സരത്തിൽ നിർണായകമാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരാണ്.

5. യുവതാരങ്ങളെ അണിനിരത്തുന്ന ഇന്ത്യ ബാറ്റിംഗിലും ബൗളിംഗിലും വരുത്തുന്ന പാളിച്ചകളിൽ നിന്ന് സടകുടഞ്ഞെണീക്കാൻ പ്രയാസപ്പെടുന്നു.

ടി.വി ലൈവ് രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.