SignIn
Kerala Kaumudi Online
Friday, 25 July 2025 5.50 PM IST

ഇഴഞ്ഞ് തൃശൂർ-കുറ്റിപ്പുറം റോഡ് നിർമ്മാണം; കുപ്പിക്കഴുത്തുകൾ ബാക്കി

Increase Font Size Decrease Font Size Print Page
trafic

തൃശൂർ: നിർമ്മാണപ്രവർത്തനം വൈകുന്നതും പൂങ്കുന്നം ജംഗ്ഷനിലെ കുപ്പിക്കഴുത്ത് പൊട്ടിക്കാതെയുള്ള നിർമ്മാണവും തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ യാത്ര ദുഷ്‌കരമാക്കുന്നു. പുഴയ്ക്കലിലെ ചെറിയ പാലങ്ങളുടെ പണിയുടെ ഭാഗമായി ഒരു വരിയിലൂടെ മാത്രമാണ് ഗതാഗതം. രാവിലെയും വൈകിട്ടും വൻഗതാഗതക്കുരുക്കാണ്. പൂങ്കുന്നത്ത് സ്ഥലമേറ്റെടുക്കാൻ പണം കിട്ടിയാൽ വരും വർഷങ്ങളിൽ ഇപ്പോൾ നിർമ്മിക്കുന്ന കാനകളും റോഡും പൊളിച്ച് പുതിയ റോഡ് നിർമ്മിക്കേണ്ടിയും വരും. എം.എൽ.എ റോഡ് മുതൽ പാട്ടുരായ്ക്കൽ മേൽപ്പാലം വരെ കുപ്പിക്കഴുത്തുണ്ട്. ഇവിടെ പലയിടത്തും സ്ഥലം വിട്ടുകൊണ്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. എന്നാൽ ഇത് ഏറ്റെടുക്കാതെയാണ് റോഡ് നിർമ്മാണം.
സർക്കാർ ഫണ്ട് നൽകാത്തതിനാലാണ് ഇങ്ങനെ നിർമ്മാണം നടക്കുന്നതെന്നാണ് പറയുന്നത്. നാലുവരി റോഡ് എം.എൽ.എ റോഡ് ജംഗ്ഷനിലാണ് രണ്ട് വരിയാകുന്നത്. പിന്നെ 500 മീറ്റർ രണ്ട് വരിയാണ്. ഫണ്ട് അനുവദിക്കുന്നതോടെ ഇവിടെ നിർമിക്കുന്ന കാനകൾ രണ്ട് ഭാഗത്തും പൊളിച്ച ശേഷം വീണ്ടും നിർമ്മിക്കേണ്ടി വരും. പൂങ്കുന്നം മുതൽ പുഴയ്ക്കൽ വരെ വൻതിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ്. മഴക്കാലത്ത് വെള്ളക്കെട്ടുമുണ്ട്.

മുണ്ടൂരിലെ കുപ്പിക്കഴുത്ത്...

കെ.എസ്.ടി.പി പദ്ധതിയിലുൾപ്പെടുത്തി പുനർനിർമാണം നടത്തുമ്പോൾ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള മേഖലയിൽ അളന്നിട്ട ഭൂമി ഏറ്റെടുത്ത് നാല് വരിപ്പാതയാക്കി വികസിപ്പിക്കണമെന്ന ആവശ്യമുയർന്നിരുന്നു. 2012ൽ ആരംഭിച്ച പൂങ്കുന്നം - കൈപ്പറമ്പ് നാല് വരിപ്പാത നിർമ്മാണം മുണ്ടൂർ മുതൽ പുറ്റേക്കര വരെ പൊതുമരാമത്തിന്റെ കൈവശം ഭൂമിയില്ലാത്തതിനാൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ഏറ്റെടുക്കാനുള്ള ഭൂമി അളന്ന് അതിർത്തിക്കല്ലും 2011-16 കാലത്ത് സ്ഥാപിച്ചിരുന്നു. 1800 മീറ്ററിൽ 22 മീറ്റർ വീതി വർദ്ധിപ്പിക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കാനുണ്ടായിരുന്നത്. ഇതിനായി 50 ലക്ഷവും അനുവദിച്ചിരുന്നു. എന്നാൽ ഭൂമി അളന്നിട്ടുവെങ്കിലും ഭൂമി ഏറ്റെടുക്കാൻ റവന്യൂവകുപ്പിൽ തുടർനടപടികളുണ്ടായില്ല.

എട്ട് മാസം ബാക്കി...

2021 സെപ്തംബറിലാണ് പണി തുടങ്ങിയത്. ജർമൻ ബാങ്കിന്റെ ധനസഹായത്തോടെയുള്ള കെ.എസ്.ടി.പി പദ്ധതി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. 24 മാസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. ഇനി ശേഷിക്കുന്ന എട്ട് മാസത്തിനുള്ളിൽ പണി എങ്ങനെ പൂർത്തിയാകുമെന്ന ചോദ്യമാണ് ഉയരുന്നത്. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം തുടങ്ങിയ മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. മൂന്ന് ചെറുപാലങ്ങൾ, 21 കലുങ്ക്, ഏഴ് സൈഡ് ഡ്രെയിൻ ക്രോസിംഗ് കലുങ്കുകൾ, ജംഗ്ഷനുകളിലും ജനവാസ കേന്ദ്രങ്ങളിലും ബസ് ഷെൽട്ടറുകൾ എന്നിവയുടെ നിർമ്മാണം, ഓടവൃത്തിയാക്കൽ, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. അതേസമയം, മഴുവഞ്ചേരി ചൂണ്ടൽ റോഡ് നാലുവരിയാക്കുന്നതും കേച്ചേരി വികസനവും ഉടനെയുണ്ടാവില്ലെന്ന ആശങ്കയുമുണ്ട്. 2015 മാർച്ച് 21 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത കേച്ചേരി ബസ് സ്റ്റാൻഡിലേക്ക് ഇന്നേവരെ ഒരു ബസ് പോലും കടത്തിവിട്ടിട്ടില്ല. 75 ലക്ഷം ചെലവിലാണിത് പണിതത്.

നിർമ്മാണം ഇങ്ങനെ

നിർമ്മാണം തൃശൂർ മുതൽ കല്ലുംപുറം വരെ
ദൂരം: 33.24 കി.മീറ്റർ.
നിർമ്മാണച്ചുമതല: മുംബയ് റേ പി.ആർ.എൽ (ജെവി) എൻജിനീയറിംഗ് കമ്പനി
ചെലവ്: 229 കോടി രൂപ.

TAGS: LOCAL NEWS, THRISSUR, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.